2010, ജൂൺ 6, ഞായറാഴ്‌ച

' മാനസ '


ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ പുതിയ മേല്‍വിലാസത്തില്‍
എത്തിയ കത്ത് ...
മാനസയുടെ കത്ത് .
വെള്ള കടലാസ്സില്‍ നീല അക്ഷരങ്ങളില്‍ ....
ഒരിഞ്ചുസ്ഥലം പോലും വെറുതെ കളയാതെ സ്നേഹം കുത്തിനിറച്ച പോലെ .
എന്‍റെ പ്രിയപ്പെട്ട മനുവെന്ന പതിനഞ്ചുകാരി മാനസയുടെ കത്ത് .

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബ്ദത്തിലൂടെ എന്‍റെ കൂട്ടുകാരിയുടെ കൂട്ടുകാരിയെ
ഞാനും സ്വന്തമാക്കി . അവളുടെ മകള്‍ എന്‍റെ മകളായി . പിന്നീട് ഞങ്ങള്‍
തമ്മിലായി ഫോണിലൂടെ വിശേഷങ്ങള്‍ കൈമാറല്‍ . അങ്ങനെ ഞാന്‍ അവളുടെ
മാത്രം അമ്മായിയായി . അവളുടെ അമ്മായിയായി ഞാന്‍ മാറുന്നത് കാണുമ്പോള്‍
എന്‍റെ ആണ്‍കുട്ടികള്‍ക്ക് അസൂയയും അവരുടെ അച്ഛന് അതിശയവും
തോന്നിയിരുന്നു എന്നതും ഒരു സത്യം .

എല്ലാ ആധുനിക സൌകര്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച കുട്ടി ,
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍
പഠിക്കുന്ന കുട്ടി ,
അവള്‍ക്ക് ഒരു കത്ത് എഴുതാന്‍ തോന്നുക ...എനിക്ക് അത്ഭുതം തോന്നി ,
സ്നേഹബന്ധങ്ങള്‍ക്ക്‌ ആധുനികതയുടെ പുതപ്പണിയിക്കുന്ന ഈ കാലത്ത് ...
അന്യം നിന്നുപോയ ഒരു ആശയവിനിമയത്തിന്റെ പുനരാവിഷ്ക്കാരമായി
എനിക്ക് ആ കത്ത് .

മനുവിന്‍റെ കത്ത് എന്‍റെ ഓര്‍മകളെ പിറകോട്ടു മെല്ലെ നടത്തി .
ഹോസ്റ്റല്‍ ജീവിതത്തിന്‍റെ ഇടനാഴിയിലൂടെ ...
കോളേജില്‍ നിന്ന് ഉച്ചഭക്ഷണത്തിന് എത്തുമ്പോഴാണ് ലെറ്റര്‍ ബോര്‍ഡില്‍
നിന്ന് എല്ലാവരും അവരവരുടെ അവകാശങ്ങള്‍ ആര്‍ത്തിയോടെ
കയ്യടക്കുന്നത് . എന്നാലും ഒന്നുരണ്ടെണ്ണം അവശേഷിക്കും അവകാശികളില്ലാതെ .
മരവിച്ചു മരിച്ച അക്ഷരങ്ങളായിരുന്നിരിക്കാം അവയ്ക്കുള്ളില്‍ .
ലെറ്റര്‍ ബോര്‍ഡില്‍ ഇടം പിടിക്കാനാവാതെ കുറെയേറെ കത്തുകള്‍
മേട്രന്റെ മേശവലിപ്പിനുള്ളില്‍ വിശ്രമിക്കും . കോളേജ് ജെങ്ങ്ഷനില്‍ കാത്തുനിന്ന്
മടുത്ത് ഒരക്ഷരവും സംസാരിക്കാന്‍ അവസരം കിട്ടാതെ അവസാനം അജ്ഞാതന്‍
എന്ന പേരില്‍ എത്തുന്ന കത്തുകളും പിന്നെ പ്രണയിനികള്‍ക്ക് ദൂരെയെവിടെ
നിന്നൊക്കെയോ പറന്നെത്തുന്ന വിരഹത്തിന്‍റെ സ്പര്‍ശമുള്ള കത്തുകളും .
ആദ്യ വിഭാഗത്തില്‍പ്പെട്ടവ അപ്പോള്‍ തന്നെ ചാരമായിത്തീരും .
രാത്രി ഭക്ഷണ സമയത്ത് എല്ലാപേരോടുമായി, മര്യാദയ്ക്ക് നടന്നാല്‍ കൊള്ളാം
എന്ന താക്കീതും പിറകെയെത്തും.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവയുടെ അവകാശികളുടെ വീട്ടിലേയ്ക്ക്
അറിയിപ്പ് കൊടുക്കും , ഉടനെ എത്താനും മകളുടെ 'കൊള്ളരുതായ്മകള്‍ '
ചെവി നിറയെ കേട്ടുകൊണ്ടു മടങ്ങാനും .

എനിക്ക് സ്ഥിരമായി കിട്ടിയിരുന്നത് രണ്ടുപേരുടെ കത്തുകളാണ് . ചേട്ടന്റെയും
അമ്മാവന്റെയും. എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം അസൂയ ഉണ്ടാക്കുന്നതായിരുന്നു
എന്‍റെ അനുജത്തി വേഷം . അവരും ഒരുപാടാഗ്രഹിച്ചിരുന്നു അങ്ങനെ ഒരു വേഷം
അണിയാന്‍ .

അമ്മാവന്റെ ആദ്യകത്ത് വായിച്ചു കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയവര്‍ പിന്നീടൊരിക്കലും
എനിക്ക് വരുന്ന കത്ത് ആദ്യം വായിക്കാന്‍ അവസരം തന്നില്ല .മേട്രനാണ് ആദ്യ
വായനക്കാരി എന്ന സത്യവും അവര്‍ വിസ്മരിക്കും . എന്‍റെ അരിശം പിച്ചിയും
മാന്തിയുമൊക്കെ ഞാന്‍ അവരില്‍ തീര്‍ത്തിരുന്നു .
ഞാനിന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായതാണ് എന്‍റെ അമ്മാവന്റെ
കൈയക്ഷരം .
ഞങ്ങളെ പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് കൊണ്ടുപോയ ആള്‍ .
ഒരു കഥയുടെ ഭംഗിയോടെ വിവരിച്ചിരിക്കും നാട്ടുവിശേഷങ്ങള്‍ .
വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ , പിന്നെ സ്വപ്നലോകത്തുകൂടിയുള്ള
സഞ്ചാരവിശേഷങ്ങള്‍ , അങ്ങനെ കണ്ടതും കേട്ടതുമായ ഒത്തിരി കാര്യങ്ങള്‍ .
കഥകളിലും കവിതകളിലും ജീവിച്ച് , മനസിനെ അലയാന്‍ വിട്ട് , ബിരുദം നേടാന്‍
മിനക്കെടാതിരുന്ന അമ്മാവന്റെ വഴിയെ ഞാനും നടക്കുമെന്ന് വീട്ടുകാര്‍ ഭയപ്പെട്ടു .
ജീവിക്കാന്‍ മറന്നുപോയവനെന്ന പേര് ചാര്‍ത്തിക്കൊടുത്തു ആ പാവത്തിന് . ഹോസ്റ്റല്‍
ജീവിതം അവസാനിച്ചതോടെ അമ്മാവന്റെ കത്തുകള്‍ എനിക്ക് നഷ്ടമായി ,എന്‍റെ
ഏറ്റവും വലിയ നഷ്ടവും , എന്നിട്ടും അമ്മാവനെപ്പോലെ സ്വപ്നം കാണാനുള്ള
അവകാശം മാത്രം ഞാനാര്‍ക്കും വിട്ടുകൊടുത്തില്ല .

വിവാഹത്തോടെ വിശേഷം പറച്ചിലെല്ലാം ഫോണിലൂടെമാത്രമായി ഒതുങ്ങി .
അപ്പോഴും ഒരു കത്ത് പൊട്ടിച്ചു വായിക്കുന്ന സുഖം അനുഭവിക്കാന്‍ പലപ്പോഴും
കൊതി തോന്നിയിട്ടുണ്ട് .ഒരു വിരലിന്‍റെ സ്പര്‍ശനമാത്രയില്‍ മാഞ്ഞു പോകുന്ന
കത്തുകള്‍ ഇപ്പോഴും കിട്ടാറുണ്ട് . 'എത്രയും പ്രിയപ്പെട്ട ചേച്ചിയ്ക്ക് ' എന്നുതുടങ്ങുന്ന
എന്‍റെ അനുജന്‍ ഗോപന്‍റെ കത്തുകള്‍ പലപ്പോഴും പഴയ കാലസ്മരണകളിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകാറുണ്ട് . കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ഞങ്ങള്‍ അക്ഷരങ്ങളിലൂടെ
മാത്രം വര്‍ഷങ്ങളായി സംവദിക്കുന്നു . ഒഴുകിയെത്തുന്ന ആ പ്രിയമുള്ള വാക്കുകള്‍
എന്നും അവന്‍റെ ചേച്ചിയായിരിക്കാനുള്ള പ്രാര്‍ഥനയിലും എത്തിക്കുന്നു .

മാനസയുടെ കത്ത് ഒരിക്കല്‍ക്കൂടി വായിക്കാനെടുത്തു .
ഓരോ വാക്കിനുള്ളിലും അവള്‍ സ്നേഹം നിറച്ചു വച്ചിരിക്കുന്നു .
ശബ്ദത്തിലൂടെ അവള്‍ അറിഞ്ഞ അമ്മായിയെ ഒരു മാസം മുന്പ് കണ്ടപ്പോള്‍
തോന്നിയ ആഹ്ലാദം ...
അമ്മായി അവള്‍ക്ക് കൊടുത്ത സമ്മാനം അവള്‍ വളരെ ആഗ്രഹിച്ചിരുന്ന
ഒന്നായിരുന്നു എന്നതിന്‍റെ സന്തോഷം ..
അവള്‍ മേശപ്പുറത്തു സൂക്ഷിച്ചിരിക്കുന്ന സമ്മാനത്തിലൂടെ അമ്മായിയെ കാണുന്നു
എന്ന തോന്നല്‍ ...
കാണണമെന്ന് തോന്നുമ്പോഴൊക്കെ ആ സമ്മാനത്തിലെയ്ക്കുനോക്കുമെന്ന് ...അങ്ങനെ
ഒരുപാട് കാര്യങ്ങള്‍ ....എഴുതി അവസാനിപ്പിക്കും മുന്പ് മഷികൊണ്ട് അവളുടെ
ഹൃദയത്തെ ആ താളില്‍ പകര്‍ത്താനും അതിനുള്ളില്‍ സ്നേഹം നിറയ്ക്കാനും
അവള്‍ മറന്നില്ല
ഞാന്‍ ആ കത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് ഇരുന്നു , കുറെ നേരം ...ഉള്ളില്‍
നിറഞ്ഞു കവിഞ്ഞ സന്തോഷം കണ്ണുകളിലൂടെ പെയ്തിറങ്ങി കവിളുകള്‍ക്ക്
കുളിര് പകരുന്നതും അറിഞ്ഞുകൊണ്ട് ...
നേരത്തെ കൊടുത്തിരുന്ന ഒരു അപേക്ഷയിന്മേല്‍ ദൈവം ഒപ്പുവച്ചതാവാം .

ഒരു നിധിപോലെ സൂക്ഷിക്കണം അവള്‍ എനിക്ക് തന്ന ഈ സമ്മാനം .
യാത്ര അവസാനിക്കുന്നിടം വരെ കൊണ്ടുനടക്കണം ..

ഇനി ഞാന്‍ പേനയെടുക്കട്ടെ ...
എന്‍റെ മാനസയ്ക്ക് മറുപടി എഴുതാനായി .....
അവള്‍ അക്ഷമയായി കാത്തിരിക്കുകയാണ് .

**************