2010, ജൂൺ 15, ചൊവ്വാഴ്ച

നോവറിവ്

എന്‍റെ പ്രവാസജീവിതത്തിന്‍റെ മറ്റൊരധ്യായം .
കൂടുവിട്ടു കൂട് തേടുന്ന കാറ്റിനെപ്പോലെ , കിളിയെപ്പോലെ കേരളത്തിനുള്ളിലെ
തന്നെ ചക്രവാളങ്ങള്‍ പലയിടത്തുനിന്നു നോക്കിക്കാണാനൊരു പലായനം .

വടക്ക് നാദാപുരത്ത് നിന്ന് മൂന്നു വര്‍ഷത്തെ കൂടുകൂട്ടലിനു ശേഷം ചരിത്രമുറങ്ങുന്ന
കാഞ്ഞങ്ങാട്ടേയ്ക്കുള്ള  പ്രയാണം .കാതുനിറയെ അലിക്കുത്തും കഴുത്തുനിറയെ
പണ്ടങ്ങളും അണിഞ്ഞ മറിയം ഉമ്മയെയും  അവരുടെ നാല് മൊഞ്ചത്തിമാരായ
മരുമക്കളെയും കളിക്കിടയില്‍ കൂട്ടുകാരറിയാതെ അടുക്കളയില്‍ പതുങ്ങിയെത്തി എന്നെ
നുള്ളിനോവിച്ചു ഓടിമറയുന്ന കുഞ്ഞു സദ്ദാമിനെയും അച്ചുവേട്ടനെയും കുടുംബത്തെയും
എന്‍റെ സഹായിയായിരുന്ന ലക്ഷ്മിയെയും മനസ്സില്‍ വഹിച്ചുകൊണ്ട് .

കോരിച്ചൊരിയുന്ന മഴയിലൂടെ ഒരു രാത്രി യാത്ര . കരയിലൂടെയോ കടലിലൂടെയോ
എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം . പനി തളര്‍ത്തിയിരുന്നതുകൊണ്ട് യാത്ര അല്പം
പോലും ആസ്വദിക്കാനായില്ല . രണ്ടുദിവസം പുറം കാഴ്ചകള്‍ കാണാതെ വീട്ടിനുള്ളില്‍
തന്നെ കഴിച്ചുകൂട്ടി .

മൂന്നാം ദിവസം പുറത്തിറങ്ങി . കണ്ണുനിറയെ കാണാൻ പാകത്തിൽ കാഴ്ചകളുമായി 
ഇടതുഭാഗത്ത് പാടം, പാടത്തിനു അപ്പുറത്തായി  തേരിലേറി വരുന്ന ഉദയസൂര്യൻ . 
കോരിത്തരിച്ചുപോയി .ആ ശോഭയില്‍ കുളിച്ച് നിത്യാനന്ദാശ്രമം , കൂറ്റൻ പാറയുടെ
 മുകളില്‍ അതീവ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു .

മുന്നില്‍ ചെറിയ മൈതാനം ,അതിനടിയില്‍ വലിയ തുരംഗമാണെന്നും ആ തുരംഗത്തില്‍
നിന്ന് പുറത്തേയ്ക്കുള്ള മാര്‍ഗമായിരുന്നു വീടിനു മുന്നില്‍ കാണുന്ന മൂടപ്പെട്ട വലിയ
കിണര്‍ പോലുള്ള കുഴികളെന്നും പിന്നീടറിഞ്ഞു .മൈതാനം കഴിഞ്ഞുള്ള കാഴ്ച്ചയെ
തടസ്സപ്പെടുത്തിക്കൊണ്ട് വലിയ കോട്ടമതില്‍ , ചെറിയൊരു കോട്ടവാതില്‍ .

വീടിന്‍റെ പിറകുവശത്തും കോട്ടയുടെ അവശിഷ്ടങ്ങള്‍ , പഴംകഥകളും നിറച്ച് മരണവും
കാത്തുകിടപ്പുണ്ട് . ആകെ ഉത്സാഹമായി . പനി  എങ്ങോ മറഞ്ഞിരുന്നു .

വീടിനു മുന്നില്‍ നിന്നുകൊണ്ട്  ഉദയാസ്തമയങ്ങളിലെ സൂര്യതേജസ്‌  കാണാൻ
കഴിയുക .എനിക്കെന്നും അതൊരു അനുഭൂതിയാണ് , പ്രാർത്ഥനായാണ്‌ .
മതിലുകള്‍ കെട്ടി വേര്‍തിരിക്കാത്ത മൂന്നു വീടുകളില്‍ മധ്യത്തെ വീട്ടില്‍
അങ്ങനെ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു .

 നാട്ടുവിശേഷങ്ങള്‍ അറിയാനും ചെറിയ സഹായത്തിനുമായി ഒരാളെ കിട്ടി .
ചിന്താമണി . തമിഴ് നാട്ടുകാരനായ രാജുവിന്‍റെ ഭാര്യ . മൂന്ന് ആണ്‍കുട്ടികളുടെ അമ്മയായ
ചിന്താമണി നാലാമതൊരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുന്നു എന്നറിഞ്ഞപ്പോള്‍
അവരോട് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി .നാടൻ   പച്ചക്കറികളും
 ഉപ്പിട്ട് കഴുകി വൃത്തിയാക്കിയ പുഴമീനുമായാണ് ചിന്താമണിയുടെ വരവ് .

വീട്ടില്‍ തനിച്ചാവുമ്പോള്‍ പുറത്തിറങ്ങി കാഴ്ചകള്‍ക്കായി പരതും.
എല്ലാ ദിവസവും കോട്ടവാതിലിലൂടെ കടന്നുവരുന്ന ഒരു സ്ത്രീരൂപത്തില്‍ കണ്ണ്
പതിയും .ഏകദേശം അമ്പതു വയസ്സ് പ്രായം തോന്നും . അവരെക്കുറിച്ച്
 ചിന്താമണി വാചാലയായി ..........
'ഭ്രാന്തിയാണ് , എപ്പോഴാണ് ചീത്ത പറയുക , കല്ലെടുത്ത്‌ എറിയുക , ഉപദ്രവിക്കുക
എന്നൊന്നും പറയാന്‍ പറ്റില്ല , ചീത്ത സ്ത്രീയാണ് , രാത്രി ലോറിക്കാരന്മാരുടെ കൂടെ
ആണ് ഉറക്കം ..അങ്ങനെ അങ്ങനെ ......

എന്തുകൊണ്ടോ എനിക്കവരെ അടുത്ത് കാണണമെന്ന് തോന്നി . മുന്നിലെ അരമതിലില്‍
ചാരി  അവരെയും കാത്ത് ഞാൻ നിന്നു . തലയിലെ ഭാണ്ഡമാണ്  ആദ്യം പ്രത്യക്ഷമായത് ,
പിന്നാലെ അവരും .അടുത്തെത്തിയപ്പോള്‍ ഞാനൊന്നു ചിരിച്ചു . ആ ചിരി പണ്ടേ
ആഗ്രഹിച്ചിരുന്നപോലെ അവര്‍ അടുത്തേയ്ക്ക് വന്നു .

വീടിനു പുറകുവശത്തെ വരാന്തയില്‍ ഒരു ചിരപരിചിതയെപ്പോലെ അവരിരുന്നു ,
തൊട്ടടുത്ത പടിയില്‍ ഞാനും .കുളിച്ച് , വൃത്തിയായി പൌഡര്‍ പൂശിയ മുഖം ,
തലമുടിയില്‍ , ആശ്രമത്തില്‍ നിന്നു കിട്ടിയ മഞ്ഞപ്പൂക്കള്‍ തിരുകിവച്ചിരിക്കുന്നു.
ഭാണ്ഡം അഴിച്ചു വച്ചു . സോപ്പ് , ചീപ്പ് , കണ്ണാടി , പൊട്ട് എല്ലാമുണ്ട് അതിനുള്ളില്‍ .
ഭാണ്ഡം മുറുക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു എന്തു വിളിക്കണം എന്ന് .
ഇഷ്ടമുള്ളത് എന്തുമാകാം എന്ന് ഞാനും പറഞ്ഞു .
എന്തൊക്കെയോ പതുക്കെ പറഞ്ഞുനോക്കി , അതൊന്നും  പോരാ എന്ന്
പറഞ്ഞ് , എന്‍റെ പേരിനെ ഒരു മൂളലായി ചുരുക്കി .ഇപ്പോള്‍ വരാമെന്ന് പറഞ്ഞ്
ഭാണ്ഡക്കെട്ടും എന്നെ ഏല്‍പ്പിച്ചു മടങ്ങി , തലയില്‍ കുറെ ഉണങ്ങിയ
ചുള്ളിക്കമ്പുകളുമായി വീണ്ടുമെത്തി . പുറത്തെ കത്തിക്കാത്ത അടുപ്പില്‍ നിര്‍ബന്ധപൂര്‍വ്വം
തീയ് കൂട്ടി വെള്ളം തിളപ്പിച്ചു. രാത്രി ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കുന്നത്
നല്ലതാണെന്ന ഉപദേശവും തന്നു തിരികെപ്പോയി .
കുറെക്കഴിഞ്ഞ് വീണ്ടുമെത്തി , നിത്യാനന്ദാശ്രമത്തില്‍ നിന്ന് ദാനമായി കിട്ടുന്ന
അന്നവും കൊണ്ട് . തൈരോ അച്ചാറോ ഞാന്‍ കൊടുക്കണം എന്ന ആവശ്യവുമായി .
പേപ്പര്‍ വിരിച്ചിട്ട നിലത്ത് ഇലയില്‍ വിളമ്പുന്ന ആവി പറക്കുന്ന വെളുത്ത ചോറിന്
പുറത്ത് തിളയ്ക്കുന്ന സാമ്പാര്‍ ഒഴിക്കുമ്പോള്‍ വരുന്ന മണം ഞാനും അവിടെപോയി
പലതവണ ആസ്വദിച്ചിട്ടുണ്ട് പിന്നീട് .

അമ്മിണി എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു ,
ഊണിനിടയില്‍ അമ്മിണി പറയുന്ന പഴം കഥകളും പാടിപ്പതിഞ്ഞ പാട്ടുകളും
പുരാണകഥകളും. പിന്നെ കാഞ്ഞങ്ങാടിന്റെ ചരിത്രം ഒരു യക്ഷിക്കഥയുടെ
കെട്ടും മട്ടുമായി പറയും , മൂടിയ കിണറുകളില്‍ നിന്ന് അടക്കം ചെയ്യപ്പെട്ട
ശവങ്ങള്‍ എഴുന്നേറ്റു വരുമെന്നും അമ്മിണി എന്നും അവരെ കാണുമെന്നും.....
ഒടുവിൽ ,ഒരേയൊരു മകന്‍ കല്യാണത്തിനുശേഷം അവരെ വീട്ടിനു പുറത്താക്കിയ
കാര്യം പറഞ്ഞ് കരയും . ഇപ്പോള്‍ സര്‍ക്കാരാപ്പീസിന്‍റെ മുന്നിലെ വെളിച്ചത്തിലാണ്
രാത്രിയുറക്കം എന്നും .
അമ്മിണി പറയുന്നതൊന്നും ഭ്രാന്തായി എനിക്ക് തോന്നിയില്ല .
ഒരിക്കല്‍പോലും അവര്‍ എന്നെ ചീത്ത വിളിക്കുകയോ ഉപദ്രവിക്കുകയോ
ചെയ്തില്ല .

പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു . വീടിനു മുന്നിലെ മൂടിയ വലിയ
കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ
ഭീമാകാരമായ തുരംഗത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും
കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ .
ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും .
എന്നിട്ടും കഥകള്‍ കേള്‍ക്കാനും സ്വപ്നം കാണാനും അമ്മിണിയെ വീണ്ടും
കാണാനും ആഗ്രഹിച്ചുകൊണ്ടേയിരുന്നു .

ഉദയാസ്തമയങ്ങളുടെ സുന്ദരമായ കാഴ്ചയും കോട്ടയും കോട്ടയുടെ തകര്‍ന്ന
ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന ആല്‍മരവും നന്നായി കാഴ്ചയ്ക്ക് എത്തിപ്പെടാനാവാത്ത
ചെറിയ കാട്ടുചെടികളും പാടവും കോട്ടവാതിലിലൂടെ പ്രത്യക്ഷയാവുന്ന
അമ്മിണിയും എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നു .

പിരിയാന്‍ നേരം അവരുടെ ഭാണ്ഡക്കെട്ടിൽ ഞാന്‍ നിര്‍ബന്ധപൂര്‍വം തിരുകിവച്ചു ,
എന്‍റെ അന്നുവരെയുള്ള സമ്പാദ്യം , ഒരു ചില്ലറ തുട്ടുപോലും ബാക്കിവയ്ക്കാതെ .
കൈയിലേയ്ക്ക് കൊടുത്ത സാരി പുത്തനാനെന്നു തിരിച്ചറിഞ്ഞ് , പഴയത്
ആവശ്യപ്പെട്ടു . ഞാന്‍ മടിച്ചു നിന്നപ്പോള്‍ , എന്‍റെ മണം എന്നും അതിലൂടെ
അറിയാനാണെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു . അവരുടെകണ്ണുകളിൽ നിന്ന്
 പ്രവഹിച്ച സ്നേഹത്തിന്റെ  കണ്ണുനീര്‍ ഉരുണ്ടുകൂടി ഒരു വേദനയായി ,
ഒരു ഭാരമായി , ഒരു വലിയ ഭാണ്ഡക്കെട്ടായി ,ഒരു നോവറിവായി ഇന്നും
എന്റെ നെഞ്ചിനകത്ത് ..............................................!
*************************