2010, ജൂലൈ 7, ബുധനാഴ്‌ച

'സഖി '

 #

അക്ഷരങ്ങളായ്‌ മുന്നിലെത്തി ഞാന്‍
ഹൃദന്തഭാഷ പകര്‍ത്തുവാന്‍
വന്നു നീ മനക്കണ്ണിതിന്‍ ചാരെ
മാരിവില്ലിന്റെ ശോഭ പോല്‍ .

കാത്തുനിന്നു ഞാനേകനായ് ദിനം
നീ വരുന്നത് കാണുവാന്‍
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്നേഹ
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ
ജീവിതപ്പെരു വീഥിയില്‍
മന്ദഹാസം പൊഴിച്ചണയുന്നു
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ
മോദവും ദുഃഖ ഭാരവും
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍ .


കണ്ടെടുത്തൊരു വാക്ക് ഞാനെന്‍റെ
നെഞ്ചിനുള്ളിലായ് കാത്തത്
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ
സുന്ദരപദം മല്‍ 'സഖീ '...

#