2010, ജൂലൈ 25, ഞായറാഴ്‌ച

' വൈരുദ്ധ്യം '

#

തെരുവിലുറങ്ങുന്നോരമ്മതന്‍ ചിത്രം തെല്ലും
അടരാതിരിക്കുന്നെന്‍ കണ്‍കോണിലൊരിടത്തായ്
തളര്‍ന്നു മയങ്ങുന്നൊരമ്മതന്‍ മാറില്‍ നിന്ന്
മധുരം നുണയുവാനാര്‍ത്തി പൂണ്ടൊരു ശിശു .

പട്ടിണി മാറ്റാനൊട്ടു നടന്ന് കുഴഞ്ഞവള്‍
ഇരുട്ടിന്‍ സമ്മാനമായ്‌ കിട്ടിയ തുടിപ്പിനും
ഊരുപേരറിയില്ലെന്നാകിലും ജീവിക്കണം
ഭൂമിതന്‍ അവകാശിയവളെന്നതും സത്യം .

നിറഭേദമില്ലവള്‍ക്കിരവും പകലുമായ്
താളഭേദമില്ലൊട്ടും ആരവങ്ങള്‍ക്കൊന്നുമേ
ഉച് ഛീഷ്ടം ഭക്ഷിക്കാനായലയും നാവിന്‍ തുമ്പില്‍
എത്തുകില്ലൊരിക്കലും രുചിഭേദങ്ങള്‍ പോലും .

പൊരിയും വയറിനെ മറന്നിട്ടവള്‍ തന്‍റെ
ഒക്കത്തെ ശിശുവിനെയൂട്ടുവാനുഴറുന്നു
നന്മതിന്മകള്‍ ചികഞ്ഞെടുക്കാനാവാതെയാ
തിണ്ണയില്‍ മയങ്ങുന്നൊരസ്ഥിപഞ്ജരമായി .

പുഴുവിന്‍ സമാനമായ്‌ ഇഴയുന്നൊരു ജന്മം
ദേവനു സമനായി മരുവുന്നവനൊപ്പം
സൃഷ്ടിയില്‍ വൈരുധ്യങ്ങളെന്തിനു കാട്ടീടുന്നു ?
ചിന്തിക്കിലെല്ലാം പരംപൊരുളിന്‍ മായാലീല .


#