2010, നവംബർ 20, ശനിയാഴ്‌ച

മീനാച്ചീടെ മോള്‍ .......

മീനാച്ചി സുന്ദരിയായിരുന്നു . എല്ലാരും പറയുമായിരുന്നു അവള്‍ ലക്ഷണമൊത്തവളെന്ന് .
അവള്‍ക്ക് നെറ്റിയില്‍ പൊട്ടു കുത്തേണ്ട
ആവശ്യമേയില്ലായിരുന്നു .സ്ഥാനത്ത്‌ ഒരു
വലിയ കറുത്ത മറുകുന്ടാരുന്നു . നിലത്തു മുട്ടുന്ന വിധം മുടിയും . അവള്‍ എന്നെക്കാള്‍
കുഞ്ഞായിരുന്നെങ്കിലും വളരെ തടിച്ച
ശരീരമായിരുന്നു അവള്‍ക്ക് . എപ്പോഴും എല്ലാരോടും
വല്യ ലോഹ്യം കാണിച്ചിരുന്നുവെങ്കിലും എന്നോടല്പം കൂടുതലാരുന്നു എന്നതൊരു നേര് .

ഞാന്‍ തലോടാന്‍ ചെന്നാല്‍ അവള്‍ തല താഴ്ത്തി ദേഹത്തുരുമ്മി
നില്‍ക്കുമായിരുന്നു .
എന്തു കൊടുത്താലും രുചിയോടെ കഴിക്കും . ഞാന്‍
പറയുന്നതും പാടുന്നതുമൊക്കെ
കേട്ട് ചെവിയനക്കി മൂളുകയും ചെയ്തിരുന്നു . എന്‍റെ ഭാഷയില്‍
മറുപടി തരാന്‍ അവള്‍ക്ക്
അറീല്ലല്ലോ . കുശാലായി ഭക്ഷണവും
ശാപ്പിട്ട് മയങ്ങുന്ന അവളോട്‌ ''വിശക്കുന്നോടീ മീനാച്ചീ ''
എന്ന്
ചോദിക്കാന്‍ പോണ എന്നെ പലതവണ അമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .

വലുതായി വരുന്ന , അവളുടെ വയര്‍ ഞാന്‍ തടവിക്കൊടുക്കുമായിരുന്നു .
എല്ലാരും അവളെ
കാര്യമായി പരിചരിക്കുന്നു . അവള്‍ ഓരോ ദിവസം കഴിയുന്തോറും സുന്ദരിയായി വരുന്നു .
കുശാലായ ഭക്ഷണം , രാത്രി
ചൂടും പുകയും കൊണ്ട് തണുപ്പ് മാറ്റി സുഖഉറക്കം അങ്ങനെ ..

സ്കൂളില്‍ നിന്നെത്തിയാല്‍ ഉടനെ പുസ്തക സഞ്ചിയും വലിച്ചെറിഞ്ഞ് തൊഴുത്തി
ലേയ്ക്ക്
ഒരോട്ടമാണ് . മീനാച്ചിയുടെ കുട്ടി എത്തിയോ എന്ന്
അറിയാന്‍ . അവളുടെ മുഖത്ത് വല്ലാത്ത
ക്ഷീണം . ഞാന്‍ പറയുന്നതൊന്നും അവള്‍ക്ക് കേള്‍ക്കണ്ട എന്ന് പറയും പോലെ .

സന്ധ്യയായപ്പോള്‍ അവള്‍ വല്ലാതെ കരയാന്‍ തുടങ്ങി . അച്ഛനും അമ്മയും
എന്തൊക്കെയോ
പറയുന്നതു കേട്ടു .ഒടുവില്‍ അച്ഛന്‍
പുറത്തേയ്ക്കിറങ്ങിപ്പോയി . കുറെ കഴിഞ്ഞ് രണ്ട്
ആള്‍ക്കാരുമായി തിരിച്ചെത്തി . അടുത്ത വീട്ടിലെ പെണ്ണുങ്ങളും പരിവാരങ്ങളും വിവരം
തിരക്കിയെത്തി . എല്ലാവരുടെ മുഖത്തും എന്തോ സംഭവിക്കാന്‍ പോണു എന്ന ഭാവം .
വന്നവരിലൊരാള്‍ ഒരു പെട്ടി തുറന്ന് എന്തൊക്കെയോ ഉപകരണങ്ങള്‍ എടുത്തു . അവയുടെ
തിളക്കവും കിലുക്കവും നോക്കി നില്‍ക്കാനാവാതെ ഞാന്‍ അകത്തേയ്ക്ക്
ഓടി . കണ്ണുകള്‍
രണ്ടും പൊത്തി നാമം ജപിക്കാന്‍ തുടങ്ങി . മീനാക്ഷിയുടെ
ഒച്ച കൂടിക്കൂടി വന്നു . ഞാന്‍
കട്ടിലില്‍ പോയി കിടന്നതും ഉറങ്ങിപ്പോയതും ഒന്നും ഓര്‍മയില്ല .

പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന് , തൊഴുത്തിലേയ്ക്ക് ഓടി . വളരെ
ക്ഷീണത്തോടെ അവള്‍
എന്നെ നോക്കുന്നു . എണീറ്റതേയില്ല . അമ്മ പറഞ്ഞു,
അവളുടെ കുട്ടി ' ചത്തുപോയി ' എന്ന് .
ആശസിപ്പിക്കാന്‍ എനിക്കറിയില്ലാരുന്നു . അവളുടെ കുട്ടീടെ കഴുത്തിലിടാനായി പല പല
നിറങ്ങളിലുള്ള മുത്തുകള്‍ കൊണ്ട് ഞാന്‍ കോര്‍ത്ത മാല അവള്‍ക്ക്
കാണിച്ചു കൊടുത്തു .

ഒരു ദിവസം അച്ഛനെ കാണാന്‍ ഒരാള്‍ വന്നു
, പിന്നെ മടിക്കെട്ടില്‍ നിന്ന് കുറെ രൂപയെടുത്ത്
''ഇനി കൊണ്ടുപൊയ്ക്കോട്ടേ ?'' എന്ന് ചോദിച്ചു . അച്ഛന്‍ സമ്മതം കൊടുത്തു .
എന്‍റെ
മീനാച്ചിയെ കൊണ്ടുപോകുകയാണെന്നറിഞ്ഞ് സങ്കടവും ദേഷ്യവും സഹിക്കാനാവാതെ
ഞാന്‍ നോക്കി നിന്നു. അയാള്‍ അവളെ തൊഴുത്തില്‍
നിന്നിറക്കി വളരെ കഷ്ടപ്പെട്ട്
വലിച്ചു പിടിച്ചു നടന്നു . അവള്‍ അയാളുടെ കൂടെ
പോകാന്‍ കൂട്ടാക്കുന്നില്ല . ഒഴുകി
ഇറങ്ങുന്ന കണ്ണീര്‍ വലിയ രണ്ടു ചാലുകളായി
അവളുടെ മുഖം നനച്ചുകൊണ്ടിരുന്നു .
അവളെ അയാള്‍ അടിക്കരുതെ എന്ന്
പ്രാര്‍ഥിച്ചുകൊണ്ട് മറയുന്നതു വരെ ഞാന്‍
നോക്കി നിന്നു .

അന്ന് ഞാന്‍ വിശപ്പ്‌ അറിഞ്ഞതേയില്ല . അമ്മ , ഭരണിയില്‍ അടച്ചു വച്ചിരുന്ന മധുരമുള്ള
പലഹാരത്തിനും മുറ്റത്തെ ചെറിയ മാവിലെ പഴുത്ത കര്‍പ്പൂര മാങ്ങയ്ക്കും
ഒരു രുചിയും
ഉണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു . അച്ഛന്റെയും
അമ്മയുടെയും ഒരു വാക്കുകള്‍ക്കും
എന്നെ അനുനയിപ്പിക്കാന്‍ ആയില്ല .അവര്‍
പറഞ്ഞതൊക്കെ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ .

പിറ്റേ ദിവസം സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഒരുത്തി ചോദിച്ചു ''നിന്‍റെ
മീനാക്ഷിയെ
വളര്‍ത്താനോ അതോ കൊല്ലാനോ കൊടുത്തത് ? '' പിടിച്ചൊരു ഉന്തു
കൊടുക്കാന്‍ തോന്നി .
മിണ്ടാത്തെ നടന്നു . ആ അരിശം മുഴുവനും വൈകീട്ട്
വീട്ടിലെത്തി അമ്മയോട്‌ കരഞ്ഞും
പരിഭവിച്ചും തീര്‍ത്തു.

പിന്നെ പരീക്ഷ വന്നു . മീനാക്ഷിയെക്കുറിച്ചുള്ള ചിന്തകള്‍ പതുക്കെ മായാന്‍
തുടങ്ങി .
ഒരു വര്‍ഷം പഠിച്ചതെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതി .
കളിയുടെ കാലം .
രണ്ടു മാസം കഴിഞ്ഞാല്‍ അഞ്ചാം ക്ലാസുകാരി . അതിന്റെ സന്തോഷത്തില്‍ പുസ്തകവും
ഒതുക്കിവച്ച് , കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടാന്‍
ഇറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞു ,
'' വേഗം വരണം , ഒരു സമ്മാനം ഉണ്ട് '' ,
കളികഴിഞ്ഞെത്തി , അച്ഛന്‍റെ മേശപ്പുറത്തും
അലമാരയിലും ഒക്കെ തപ്പി ,സമ്മാനപ്പൊതി കണ്ടില്ല . കുളി കഴിഞ്ഞ് തലയും തോര്‍ത്തി
വന്ന് അച്ഛന്‍ പറഞ്ഞു ,'' വലിയ സമ്മാനമായതുകൊണ്ട്‌ തൊഴുത്തില്‍ വച്ചിട്ടുണ്ട് .''
ഞാനോടി , സന്തോഷം അടക്കാനായില്ല . മീനാച്ചിയെപ്പോലെ ഒരുവള്‍ . അച്ഛന്‍
പറഞ്ഞു ,
'ഇവള്‍ മീനാക്ഷിയുടെ മൂത്ത മോളാണെന്ന് . ശരിയാവും, ഇവള്‍ക്കും അവളെപ്പോലെ
നെറ്റിയില്‍ പൊട്ടുണ്ടല്ലോ , നിറമതല്ലെങ്കിലും .

ഞാന്‍ അകത്തേയ്ക്ക് നടന്നു , സ്വപ്നവും കണ്ടുകൊണ്ട്‌ , അവള്‍ക്ക് കുട്ടി
പിറക്കുന്നതും
അത് നാലുകാലില്‍ എണീറ്റ്‌ നില്‍ക്കാന്‍ പാടുപെടുന്നതും
അമ്മയുടെ അകിട് കണ്ടുപിക്കാന്‍
വെപ്രാളം കാണിക്കുന്നതും അതിന്റെ
വായിലൂടെ ആ മധുരം ഒലിച്ചിറങ്ങുന്നതും എനിക്ക്
പിടിതരാതെ ഓടിക്കളിക്കുന്നതും ഒക്കെ . ഞാന്‍
മീനാച്ചീടെ കുട്ടിക്കായി കരുതിയ മാല
എടുത്തുകൊണ്ടു വന്ന്‌ അവളെ കാണിച്ചുകൊടുത്തു . അവളുടെ കുട്ടിക്കായി അത് സൂക്ഷിച്ചു
വയ്ക്കാമെന്ന് പറഞ്ഞു . അവള്‍ തലയാട്ടി .അവള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവുമോ
ആവോ .....

**********************************************