2011, ജൂലൈ 12, ചൊവ്വാഴ്ച

നനഞ്ഞ് ...നനഞ്ഞ് ........

ആദ്യമായ്  കണ്ടതോർമ്മയില്ല , അറിഞ്ഞതെന്നാണെന്നോർമയുണ്ട് !
പോകാൻ മടിച്ചുനിന്ന നിന്നെ സ്കൂൾവരാന്തയിലൂടെ നോക്കിനോക്കിനോക്കി
നടന്ന ഒരു ദിവസം .
വൈകുന്നേരവും നീ എന്‍റെകൂടെ വീട്ടില്‍ വന്നു.ചേര്‍ത്തുനിര്‍ത്തി തലതുടച്ച്
രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്‍ അമ്മ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ,
നീയൊരു ഭീകരനാണെന്ന് .

മണ്ണിന്‍റെ നിറമായിക്കിടന്ന നിന്റെമേലെ പാദസരങ്ങളിളക്കിയപ്പോൾ
കുഞ്ഞുപാവാട നിറയെ പൂക്കൾ വിരിയിച്ച്  നീ ചിരിച്ചു , അല്ല നമ്മൾ ചിരിച്ചു .
അലക്കുകല്ലിൽ അമ്മയുടെ തല്ലുകൊണ്ട്  കരഞ്ഞുപിഴിഞ്ഞ്  വെയിലിൽ
കിടന്ന എന്റെ പാവാടയെ  വീണ്ടും കള്ളച്ചിരിയോടെ നീ എത്തിനോക്കി .

മാനം നോക്കിക്കിടന്ന നിന്റെ വിരിഞ്ഞ മാറിലൂടെ ഒരു വെളുത്തവഞ്ചിയിൽ
ഞാൻ കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ് അന്ന്  നീ
അക്കരെയെത്തിച്ചത് !

പശുക്കൾ കരയുന്നതും കോഴികള്‍ കൂടണയാന്‍ തിടുക്കംകൂട്ടുന്നതുംകണ്ട് നിന്നെ
കാത്തുനിന്നൊരെന്നെ പറ്റിച്ച് ,നീയൊളിച്ചുകളിച്ചതും കാണാൻ  മോഹം
തോന്നിയപ്പോഴൊക്കെ ഓടിവന്നതും വിശാലമായ ആകാശത്തേക്ക് വിടർന്ന
എന്റെ മുഖത്ത് നിറങ്ങളായ്‌ നീ ചിന്നിച്ചിതറിയതും ഒരു കള്ളനെപ്പോലെ
ഇരുട്ടിനെ വകഞ്ഞുമാറ്റി,പതുങ്ങിവന്ന് പുതപ്പിനുള്ളില്‍ സ്വപ്നമായ് ഉറങ്ങിയതും
വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ വച്ച്   ആവേശത്തോടെ നീയെന്നെ പുണർന്നതും
അന്ന് ' നീീയൊരു സ്ത്രീയായി വളര്‍ന്നിരിക്കുന്നു' എന്ന് നിലക്കണ്ണാടി അടക്കം
പറഞ്ഞതും ........

പിൻകഴുത്തിലെ സ്പർശം അറികെ, ശ്രുതിമധുരമായ നിൻറെ പാട്ടിനുനേരെ
മനസ്സില്ലാമനസ്സോടെ ജനൽപ്പാളികൾ അടച്ചപ്പോൾ നിന്റെ മുഖം
വിളറിയോ .. ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ .......

ഇന്ന് ,
ഈ ജനവാതിലിലൂടെ നോക്കിയിരിക്കുമ്പോൾ ഞാനറിയുന്നു നമ്മൾ,പരസ്പരം
വായിക്കപ്പെട്ട രണ്ടു സന്ദേശങ്ങൾ .