2011, ജൂലൈ 6, ബുധനാഴ്‌ച

തത്ത്വമസി

കണ്ടു ..... !
എന്‍റെ ഇടതു കണംകൈയിലെ ചെറിയ കാക്കപ്പുള്ളിയുടെ മുകളിലൂടെ  
വിരല്‍ത്തുമ്പുകൊണ്ട്  മൃദുവായി ഒരു നേര്‍രേഖ വരച്ച് , മടങ്ങി.
രണ്ടു ക്ഷണം കഴിഞ്ഞ് വരാമെന്ന്  ഉറപ്പു പറഞ്ഞുകൊണ്ട് .
ആ 'ക്ഷണം'എത്ര നാഴികയും വിനാഴികയും ആണെന്നറിയാതെ ഞാന്‍
നോക്കിനിന്നു ,പെയ്തൊഴിയാത്ത കണ്ണുകളുമായി ,
അത് മറ്റാരും കാണാതെ മറച്ചുപിടിക്കാന്‍ പാടുപെട്ടുകൊണ്ട്.

പ്രത്യക്ഷമായ നേരത്ത് അപ്രിയമായതെന്തെങ്കിലും പറഞ്ഞുവോ ഞാന്‍ ?  
കാതിന് കുളിര്‍മ പകരേണ്ട സമയത്ത് പരാതികളുടെയും പരിഭവങ്ങളുടെയും
പട്ടിക നിരത്തിയത് നിന്നെ വല്ലാതെ അലോസരപ്പെടുത്തിയോ ?
അതുകൊണ്ടാണോ എന്‍റെ ഉള്ളില്‍ കത്തിജ്ജ്വലിച്ചിരുന്ന പ്രണയാഗ്നിയുടെ 
താപം നീ അറിയാതെ പോയത് ?

തപംചെയ്ത് ഞാന്‍ വെടിപ്പാക്കിയ പാതയിലൂടെ നമ്മൾ നടന്നു .
സൂര്യതാപമേറ്റ്‌  കവിളിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ നിൻറെ
തൂവാലകൊണ്ട് തുടച്ചുതന്നപ്പോള്‍ അതിലെ ഗന്ധം നീയറിയാതെ ഞാൻ
മുത്തിയെടുത്തു .
തളരുന്നെങ്കില്‍ താങ്ങിയെടുക്കാമെന്ന്  നീ പറഞ്ഞതും ശ്രുതിമധുരമായി പാടിയതും ഞാന്‍ കേട്ടു .  
പാടാനറിയാമെങ്കിലും ഒപ്പം പാടാതിരുന്നത്  ആ ഗാനത്തിൽ ഞാന്‍  
ലയിച്ചുപോയതുകൊണ്ടല്ലേ ...
വഴിയോരത്തെ കല്ലുകളില്‍ തട്ടി വീഴാതെ നീയെന്നെ ചേർത്തു പിടിച്ചു .
നോട്ടം എന്നെ വല്ലാതെ തളർത്തിയതുകൊണ്ടല്ലേ ഞാൻ താഴേയ്ക്ക് 
നോക്കിനിന്നത് ... 
നിന്നെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും
ഞാന്‍ ആരെയൊക്കെയോ ഭയപ്പെട്ടു .അതുകൊണ്ടല്ലേ നിന്നിലലിഞ്ഞ് ,ഒന്നായി , ഒരു ശിലയായിത്തീരാന്‍ ദാഹിച്ചിട്ടും ചേര്‍ന്നുനില്‍ക്കാന്‍ മടിച്ചതും
അടയാളമായി നിനക്കൊന്നും തരാതിരുന്നതും .

നീ വരുന്നതും കാത്ത് ഞാനിരുന്നു ,കണംകൈയിലെ തെളിയാത്ത  
നേര്‍രേഖയും നോക്കി, ഏറെ നാൾ .
പ്രകാശത്തില്‍ തുടങ്ങി പ്രകാശമയതയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്ന ജീവിതം .
എന്‍റെ ജീവിതം ഒരു ദേവായനം ആയിരുന്നില്ലേ !കണ്ണുകളടച്ച്‌ ധ്യാനിച്ചിരുന്നു . കണ്‍പോളകളിലൂടെ ഒരു പ്രകാശം അരിച്ചിറങ്ങുന്നു .
അങ്ങ് ദൂരെ ചക്രവാളത്തില്‍ ഒരു തിരിനാളം തെളിയുന്നതുപോലെ .
കണ്ണുകള്‍ മലര്‍ക്കെ തുറന്നു , മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. അടുക്കുന്തോറും
പ്രകാശനാളത്തിന്  രൂപം കൈവരുന്നു . നിന്‍റെ രൂപം .
നിന്‍റെ കണ്ണുകളിലെ തീഷ്ണമായ പ്രകാശം ..സൂക്ഷിച്ചുനോക്കി .
അല്ല , തൊട്ടു മുന്നിലെത്തിയ രൂപത്തിന് എന്‍റെ അതേ മുഖം .  
ഞാനായി മാറിയ നീ ! നീ പറഞ്ഞതിന്‍റെ പൊരുള്‍ ഞാന്‍ അറിയുന്നു .
നീയും ഞാനും ഒന്നാണെന്ന് .

ഇനി വൈകാന്‍ പാടില്ല . നടന്നു കയറണം ,
ജ്ഞാനകാണ്‍ഡത്തിലേയ്ക്ക് ,സത്യദര്‍ശനത്തിലേയ്ക്ക് .
നീ എന്‍റെ ചുണ്ടുകളിലേയ്ക്ക്   പകര്‍ന്നുതന്ന രസം ഓംകാരമായിരുന്നു
എന്ന് ഞാനറിയുന്നു .

യുക്തി പറയാനില്ലാത്ത ഭ്രമദര്‍ശനങ്ങളാകുന്ന മായയില്‍നിന്നു മുക്തിനേടണം . 
സങ്കല്‍പ്പമണ്ഡലങ്ങളെയും വാസനാമണ്ഡലങ്ങളെയും ജയിച്ച്
'അറിയാന്‍ മറ്റൊന്നില്ല ' എന്ന ലോകത്തെത്തണം, സ്വയം പ്രകാശിക്കണം .
അവിടെ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല .
*