2014, മേയ് 14, ബുധനാഴ്‌ച

 വീട്ടിലേയ്ക്കുള്ള വഴി '

ഈവഴി വന്നവർക്കും  വരുമെന്നു പറഞ്ഞ് മോഹിപ്പിച്ചവർക്കും
ഒരുപാടൊരുപാട്  സ്നേഹം .ഒരു വർഷം തികയാനൊരു ദിവസം ബാക്കിനിൽക്കെ
തിരികെ നടന്ന് ,നാളെ ഞാൻ ഈ വഴിക്ക് അന്യയായിത്തീരുന്നു .

പുതിയ വഴിയുടെ അറ്റത്തുനിന്ന് എനിക്ക് രണ്ടു ചിറകുകൾ കണ്ടെടുക്കണം .
മലനിരമേലെ പറന്നെത്തി ,അണിഞ്ഞുതീരാത്ത മഞ്ഞിൽ ചിറകുവിടർത്തി ,
പഠിച്ചുതീരാത്ത ഭാഷകളിലൊന്നാവണം .തളിരിലകളിലമർന്നിരുന്ന് ഇടംനെഞ്ചിലെ
നോവിനെ തണുപ്പിക്കണം .ഒച്ചവയ്ക്കാതെ വാതിൽ തുറന്ന് ,പടികടന്നുചെന്ന്
ജനലഴികളിൽ വിരൽകോർത്തുനിന്ന് ഉദയം കാണണം .പറന്നിറങ്ങി , കാഴ്ചകൾ
ഓരോന്നായി പെറുക്കിക്കൂട്ടണം .ഇനിയും കണ്ടുതീരാത്ത മഴയുടെ ഭാവങ്ങളിലോരോന്നിലും
നനയണം .കാടനക്കങ്ങൾ കേട്ടും കണ്ടും കൊതിതീർക്കണം .ഇടവഴിയിലൂടെ പൂവും
പൂമ്പാറ്റയും കണ്ടുനടക്കുന്ന ബാല്യത്തെ കണ്‍നിറയ്ക്കണം .'ഇവിടെ പൂക്കൾക്കെന്താണിത്രയും
നിറമെന്ന് ചുരം കയറിയെത്തുന്ന കാറ്റിനോട് ചോദിക്കണം .ഒരലർച്ച മതിയാവും
ഭൂമിയെ അടിമുടി ചുംബിക്കാനെന്ന്, വേദനിപ്പിച്ചു പഠിപ്പിച്ച കുരങ്ങനോട് പരിഭവം പറയണം .
മലമുഴക്കിവരുന്നവളിൽ ഇടറി മുറിഞ്ഞുപോകുന്നൊരെന്റെ പാട്ടിന് തേൻപുരട്ടണം .
ഇടിമിന്നലെത്തുമ്പോൾ ആലിപ്പഴത്തിനായി കണ്ണിമവെട്ടാതെ കാത്തുനിൽക്കണം .
പിന്നെ ......പിന്നെ .........

ഒരു വിരൽത്തുമ്പുകൊണ്ടൊരു കല്ലിനെ തൊട്ടുനോക്കി മുഖമാകെ മഴവില്ല് വരച്ചവനെ
ഒരു ചുവന്ന പൊട്ടായി കരളിൽ പതിച്ചുവച്ച് , ചിറകുകുടഞ്ഞ്‌ , ആകാശവഴിയിൽ
എനിക്കൊരു കറുത്തപൊട്ടാകണം .