2014, മേയ് 2, വെള്ളിയാഴ്‌ച



ആദ്യതവണ ഇതുവഴി പോകുമ്പോൾ കാടിന്റെ പുതപ്പിന് കടുംപച്ച നിറമായിരുന്നു .
അരുവികൾ ഒച്ചയോടെ ഒഴുകിനടന്നിരുന്നു .

രണ്ടാമത്തെ തവണ പോകുമ്പോൾ വേനൽ ,നിറം കെടുത്തിയ പുതപ്പായിരുന്നു
കാടിന് .ഉണങ്ങിയ ചില്ലകൾ ആകാശം നോക്കി പരസ്പരം പുണർന്നുനിന്നിരുന്നു ,
വേരുകളിൽ ജീവന്റെ സ്പന്ദനം അവശേഷിപ്പിച്ചുകൊണ്ട് .അന്നാണിവൻ സ്വൈര്യമായി
സ്വന്തം  ആവാസവ്യവസ്ഥയിൽ മേഞ്ഞുനടക്കുന്നതു  കണ്ട് ,പതിയെ പതിയെ
കടന്നുപോയത് .അന്ന് ഒരു വേനൽ മഴയ്ക്ക് കാതോർക്കുകയായിരുന്നു ഇവനും കൂട്ടരും .

മൂന്നാമത്തെ  തവണ പോയില്ല .കാടിന്റെ പൊള്ളലേറ്റ ശരീരം കാണാൻ മനസ്സ്
ശക്തമായിരുന്നില്ല. വയനാട്ടിൽ ഞാൻ  കേട്ട ഏറ്റവും വേദനാജനകമായ വാർത്ത .
ആരൊക്കെയോ എറിഞ്ഞ തീപ്പൊരിയിൽ വെന്തു വെണ്ണീറായി ഒടുങ്ങിയ ജീവനുകൾ .
അടുപ്പ് പുകയ്ക്കാനുള്ള  വിറകുപോലും ശേഖരിച്ചു വയ്ക്കാൻ മിനക്കെടാത്ത കാടിന്റെ മക്കളെ
പുതിയ അദ്ധ്യായങ്ങൾ പഠിപ്പിക്കുന്ന ആരൊക്കെയോ .............ആ കാട്ടുതീയിൽ
ഇവനും  .............

മണ്ണിനും മരങ്ങൾക്കും നീരുറവകൾക്കും ജീവനുണ്ടെന്ന് എല്ലാ മനുഷ്യരും അറിയുന്ന
ഒരു കാലം , അതാണെന്റെ സ്വപ്നം .