2014, ഏപ്രിൽ 24, വ്യാഴാഴ്‌ച


അച്ഛൻ, ഇരുട്ടിന്റെ കൈവശം കൊടുത്തുവിടുന്ന മിഠായിപ്പൊതികളാണ്
എനിക്ക് മിന്നാമിനുങ്ങുകൾ .അപൂർവമായി കിട്ടുന്ന ചില രാത്രികളിൽ
അച്ഛന്റെ കട്ടിലിൽ ഉറക്കം വരാതെ കണ്ണുനിറയുമ്പോൾ ഇരുട്ട് , വിരലുകളിൽ
തൂക്കിയിട്ടുതരും രണ്ടോ മൂന്നോ മിഠായികൾ.

രണ്ടുമൂന്നു ദിവസമായി ഇവിടെ കാട്ടുചെറിയുടെയും കൂറ്റൻ അയണിപ്ലാവിന്റെയും
പേരറിയാ മരങ്ങളുടെയും ചില്ലകൾ നിറയെ പൂക്കുന്നു മിന്നാമിനുങ്ങുകൾ .
ഇത്രയധികം മിഠായികൾ...! ഒന്നല്ല ഒരായിരം !
മുങ്ങാങ്കുഴിയിടാൻ പോയവൻ അയയിൽ തൂക്കിയിട്ട കുപ്പായത്തിന്റെ വജ്ര
ഉടുക്കുകളിലൊന്നൂർന്നു വീണ് ,പൊട്ടിച്ചിതറി മണ്ണിന്റെ മാറിലേയ്ക്ക് പെയ്യുന്നതാവാം !
ഈ കാഴ്ച എന്റെ ആദ്യാനുഭവം .

നിന്നെ തൊട്ട് നെറുകയിൽ വെച്ച് , കുടിയിറങ്ങുമ്പോൾ സാക്ഷികളാകുന്ന
മഞ്ഞിനോടും മരങ്ങളോടും കിളികളോടും മറഞ്ഞുനിൽക്കുന്ന മലനിരകളോടും
ഞാനുറക്കെപ്പറയും 'ഇവളിലാണ് എന്റെ കിനാവ്‌ പൂത്തത് .....!