2014, ഏപ്രിൽ 2, ബുധനാഴ്‌ച




ഇവളുടെ തണൽവിരലുകൾക്ക്  താഴെയാണിപ്പോൾ എന്റെ കൂട് .
ഇവൾ , ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്  ഒരു കൊടുംകാട് .
ഒരു പേരിലെന്തിരിക്കുന്നു'എന്നുറക്കെ ഓർമപ്പെടുത്തി, പതിവുപോലെ
പലപല പേരുകൾ മാറിമാറി വിളിച്ച് , ഒച്ചവെയ്ക്കുന്ന കിളിക്കൂട്ടങ്ങൾ .
ആദ്യത്തെ പ്രഭാതത്തിന് കണിയൊരുക്കി, നിറഞ്ഞുതുളുമ്പുന്ന മഞ്ഞ് .
കാഴ്ച്ചയെ വന്ദിച്ചുനില്ക്കെ കാതിൽപതിക്കുന്നു , ഒരപൂർവരാഗം .
ഇലകൾ കനിവോടുതിർത്ത മഞ്ഞുമണികളുടെ മാത്രാവ്യതിയാനങ്ങൾ
കരിയിലകളിൽ മീട്ടുന്ന രാഗം .
രാഗമേതെന്നോ എന്തെന്നോ അറിയില്ലെങ്കിലും മണ്ണിന്റെമാറിൽ
ചെവികൊടുത്തിരുന്ന് ,അനിർവചനീയമായ ഒരനുഭൂതിയിൽ വിലയിക്കെ ,
പൊടുന്നനെ പിൻകഴുത്തിലേയ്ക്ക്  അടർന്നുവീണു ചിതറി, ഒരു 'കുളിര് .
ഞാൻ ഭൂമിയായി മാറിയ അപൂർവസുന്ദരമായ ഒരു നിമിഷം !!!