2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഇന്നലെ ,
താമരശ്ശേരിയിലെത്തിയപ്പോൾ , ഇടതൂർന്ന മുടിയഴിച്ചിട്ട് മുന്നിൽ അവൾ !
തുള്ളിച്ചാടി മുമ്പേ നടന്ന് ,കാഴ്ച മറച്ച് ,വഴി തടഞ്ഞങ്ങനെ .....
അടിവാരമെത്തി .പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അവൾ നിന്നു .
മുടിയൊതുക്കിക്കെട്ടി ,മരങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു .
ഒരിക്കൽക്കൂടി ഭൂമിയെ അവളുടെ പൂർണനൈർമല്യത്തിൽ കാണാനും പാറയിലൂടെ
കുത്തനെ ഒഴുകിയിറങ്ങുന്ന നീരുറവയിൽ കാൽ നനച്ച് , ഒരു നിമിഷം നില്ക്കാനും
മോഹിച്ചിരിക്കുകയായിരുന്നു ഞാൻ .
അതിരില്ലാത്തൊരാനന്ദത്തിന്റെ കയറ്റത്തിനൊടുവിൽ, ഒരു തിരി വെളിച്ചംകൊണ്ട്
മരത്തിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയിൽ നിന്ന്‌ ഒരു മുഖം മെനഞ്ഞെടുക്കാനാവുമോയെന്ന്
ചിന്തിക്കേ , ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവൾ വീണ്ടും മുന്നിൽ .നീണ്ട വിരലുകൾകൊണ്ട്‌
മുടി വിതിർത്തിട്ട് .....
മറയില്ലാമറ നീക്കി ഞാനവളെ നോക്കി . കണ്ണുകളിലെ തിളക്കം കണ്ടിട്ടാവാം അവൾ
ഓടിവന്ന് മുഖം നനച്ച് , ഇടം നെഞ്ചിലേക്ക് പെയ്തിറങ്ങിയത്‌ .

ഉദയവും അസ്തമയവും നടന്നുമറയുന്നത്  ഈ കണ്ണുകളിൽ ഒരു നനവ്‌ ബാക്കിവെച്ചിട്ടാണെന്ന
രഹസ്യം അവൾക്ക് പകരം കൊടുത്ത് ,പാറിവീഴാത്ത കരടിനെ വീണ്ടുമൊരിക്കൽക്കൂടി വെറുതെ
പഴിച്ച് , വഴിനീളെ അവളെ കണ്ട് കണ്ട് ...................