2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മീരയുടെ ' പ്രണയാന്ധി '

'' പ്രാണാപഹരണത്തിന്റെ ചുരുക്കെഴുത്താണ് ശാരിപുത്രാ, പ്രണയം .
അത് പ്രാണനെയും അഹന്തയെയും കവർച്ച ചെയ്യുന്നു ,നിരന്തര
വേദനയുടെ കയത്തിലെറിയുന്നു ................

ക്രിസ്തുവിന് അറുന്നൂറു വർഷം മുമ്പ് ബുദ്ധഭിക്ഷുണികൾ എഴുതിയ
കവിതാസമാഹാരമായ 'തേരിഗാഥ' എന്ന  ലോകത്ത് കണ്ടെടുക്കപ്പെട്ട
ഏറ്റവും പഴക്കമേറിയ പെണ്ണെഴുത്തിനെ അവലംബിച്ച് , ഈ വർഷത്തെ
മാതൃഭൂമി ഓണപ്പതിപ്പിൽ കെ .ആർ .മീര എഴുതിയ കഥ ' പ്രണയാന്ധി '
തുടങ്ങുന്നതിങ്ങനെ .

'' ... ദശലക്ഷത്തെ പരാജയപ്പെടുത്തുന്നതിലും ദുഷ്ക്കരം തന്നെത്തന്നെ
ജയിക്കുന്നതാണെന്ന ബോധോദയത്തിന്റെ നടക്കല്ലുകൾ ഒറ്റയ്ക്ക്
താണ്ടുന്നു .വിജനമായ ശൃംഗമുടിയിൽ , കർമത്തിന്റെയും ധർമത്തിന്റെയും
ദുഃഖത്തിന്റെയും നിർവാണത്തിന്റെയും സ്വീകാരത്തിന്റെയും
നിരാസത്തിന്റെയും ആന്ധികളുടെ വെളുത്ത അന്ധകാരമറയ്ക്കുള്ളിൽ
ചുഴന്നുപൊന്തി നിലംപതിച്ച് വട്ടം കറങ്ങുന്ന പ്രാണന്റെ നിരന്തര
പ്രയാണത്തിന്റെ ചുരുക്കഴുത്താണ് ശാരിപുത്രാ , സ്ത്രീകൾക്ക് പ്രണയം .''

അവസാനിക്കുന്നതിങ്ങനെ .

' പ്രണയിക്കാൻ പുരുഷനില്ലാത്ത സ്ത്രീക്കും ആരാധിക്കാൻ വിഗ്രഹമില്ലാത്ത
വിശ്വാസിക്കും അനുഭവപ്പെടുന്ന ശൂന്യതയിൽനിന്ന് വിമോചിതയായിട്ടും
കർമത്തിന്റെ ഹേതു കണ്ടെത്തുന്നതുവരെ പ്രയാണം തുടരാൻ '
നിർബന്ധിതയായി , ജ്ഞാനത്തിലേയ്ക്ക്  എട്ടു പാതകൾ തുറക്കുന്ന
ഗൃദ്ധശൃംഗത്തിലേയ്ക്കുള്ള നൂറ്റിയെട്ടു പടവുകളിൽ' അവൾ വീണ്ടുമണയുമ്പോൾ
' നടന്നുപോകുന്ന വഴിയിലെല്ലാം അകുന്ദങ്ങൾ വീണ്ടും നീലത്തിരകളിളക്കുന്നു.
അയുതായുതം പുഷ്പങ്ങളാൽ അശോകം വീണ്ടും ആകാശത്തെ രക്തവർണമാക്കുന്നു.
ഉടൽ നിറയെ നക്ഷത്രങ്ങൾ വാരിയണിഞ്ഞു കുന്തലതകൾ കാറ്റിലാടുന്നു .
യൂതികയും കദംബവും പുന്നാഗവും 'അവൾക്കുവേണ്ടി തണൽ വിരിക്കുന്നു .
അവൾ 'വീണ്ടും ഗൃദ്ധകൂടം കയറിത്തുടങ്ങുന്നു' ..ശേഷം പല കഥകൾ വായിച്ചിട്ടും
ഈ കാഴ്ച മായുന്നില്ല .

വീണ്ടും വീണ്ടും പദങ്ങളുടെ നാനാർത്ഥങ്ങളിലേയ്ക്ക് ....
ചുഴറ്റിയടിക്കുന്ന ആന്ധികളിലേയ്ക്ക്  ......
പുഷ്പങ്ങളുടെ അറിയാൻ വിട്ടുപോയ പേരുകളിലേയ്ക്ക് .....
പ്രണയത്തിന്റെ നിർവചനങ്ങളിലേയ്ക്ക് .....
പുരുഷന്മാർ തലപുകഞ്ഞാലോചിച്ച് , ഉത്തരം മുട്ടി പരാജയം സമ്മതിച്ച ,
അവൾ എയ്ത ആയിരം ചോദ്യങ്ങളിലേയ്ക്ക് ................

'' ഒന്നെന്നാൽ അവനും ഞാനുമായിരുന്നു . അതിൽനിന്ന് അവൻ പോയിട്ടും
ഞാൻ അവശേഷിക്കുന്നു . അതിൽനിന്ന് ഞാൻ പോയാലും പ്രപഞ്ചം
അവശേഷിക്കുന്നു.......''

വായനയുടെ  ലഹരി തരുന്നു  പിന്നെയും പിന്നെയും മീര. !!!