2018, മാർച്ച് 26, തിങ്കളാഴ്‌ച


മഴ വന്നു പോയിട്ട്
വരുമെന്ന്

എഴുതണമെന്ന്
പറഞ്ഞിരുന്നു
ഒന്നല്ല ഒരായിരംവട്ടം

വാലിട്ടുതന്നെയെഴുതണം

തൊട്ടെടുക്കണം
കുന്നിക്കുരുവിന്റെ
കറുപ്പും
പിന്നെയൊരു
വണ്ണാത്തിക്കിളിയുടെ
തൂവലും

പൊട്ട് തൊടണം
ഒത്ത വട്ടത്തിലൊന്ന്

കോരിയെടുക്കണം
വാനമഴിച്ചുവെച്ച
നിറവും
പിന്നെയൊരു
നിലാവുരുക്കിയെടുത്ത
വാൽക്കണ്ണാടിയും

മുക്കുററിപ്പൂവിന്റെ
ഒററക്കൽ മൂക്കുത്തി
വേരററുപോകാത്ത
കാട്ടുതെച്ചിപ്പൂ കാതില
ഞൊറിഞ്ഞിടുന്നേരം
മീനിളകുന്ന ദാവണി
മിന്നൽ തന്നുപോയ
പൊന്നിൻ പാദസരം

വേലിക്കലുണരുന്നു
നിറയെ ചോക്കുന്നൊരു
ചെമ്പരത്തിക്കാട്

മല കയറിയിറങ്ങി
വരുന്നുണ്ട്
മണമഴിക്കട്ടെയെന്ന്
മുടിപ്പിന്നലിളക്കുന്നു
നനഞ്ഞൊരിത്തിരി
മുല്ലപ്പൂക്കൾ

ഒരു തരി കെടാതെ
കാത്തുവെച്ചിരുന്നു
ഒരു തിരി കത്തിച്ചുവെച്ച്
നീ വരുന്നേരമെന്റെ
പുരയൊന്നു
മിനുക്കിവെയ്ക്കാൻ !