2018, ഏപ്രിൽ 25, ബുധനാഴ്‌ച

ഉറങ്ങാൻ കരയുന്ന
നക്ഷത്രക്കുരുന്നുകളെ
പുതപ്പിച്ചുറക്കി
പുറംതിരിഞ്ഞു കിടന്ന്
കരയുന്ന രാത്രിയുടെ
പെരുകിവരുന്ന നോവ്
ഉള്ളംകൈയാൽ
തലോടിക്കെടുത്തുന്നു
ഉറക്കം മറന്നൊരു
കൂട്ടിരിപ്പുകാരി

ഇത്തിരിപ്പോന്ന
വിരൽത്തുമ്പുകളിൽ
നീണ്ടുവന്നേക്കാവുന്ന
കൂർത്ത നഖങ്ങളെ
ഉൾക്കണ്ണാലെടുത്ത്
വെട്ടിയൊരുക്കുന്നു
നേർത്ത വിരലുകളുടെ
കനവെഴുത്തുകാരി

പോക്കുവെയിലിന്റെ
കൊമ്പുകൊണ്ടാരോ
മൂക്കിൻവരമ്പത്ത്
കുത്തിനിർത്തീട്ടുപോയ
ഒരിത്തിരി വെട്ടമെടുത്ത്
തെളിയിച്ചു പിടിക്ക്
നിറവയറൊഴിയട്ടെ

ഉയിരുണർത്തുകാരീ ,

കൺനിറയെ കണ്ട്
അവൾ കറുപ്പഴിച്ചുവെയ്ക്കട്ടെ .