2023, മേയ് 15, തിങ്കളാഴ്‌ച

കുളിരുപുതപ്പ് 
നന്നായ് മടക്കിവെച്ച് 
നടക്കാനിറങ്ങുന്നു 
രാത്രി.
ഇടവഴിനീളേ
തളർന്നുറങ്ങുന്നു
കൂട്ടമായും ഒറ്റതിരിഞ്ഞും
പല പ്രായത്തിലുള്ള 
നിഴലുകൾ.
ഒതുക്കുകല്ലുകളുടെ 
കയറ്റത്തിനൊടുവിൽ  
പഴയൊരു വീടിന്റെ പൂമുഖം. 
കത്തിച്ചുവെച്ചിരിക്കുന്ന 
റാന്തലിനു ചുറ്റും
തുള്ളിച്ചാടി ആത്മഹത്യചെയ്ത 
ഈയാംപാറ്റകളുടെ 
മരിച്ചിട്ടും ശവമാകാത്ത 
ശരീരങ്ങൾ.
തുറന്നുകിടക്കുന്ന വലിയ 
മരവാതിൽ.
താളംമുറിയാത്ത 
സമയസൂചികളുടെ 
ചുവര്.
വരച്ചുവെച്ചിരിക്കുന്ന 
ഛായാചിത്രങ്ങളിൽ
മരിച്ചുപോയവരുടെ മായാത്ത 
ചിരി.
ചാറ്റൽമഴയുടെ വിരിയിട്ട 
മേശമേൽ 
മൂടിയുള്ളൊരു മൺപാത്രം.
നിറച്ചുവെച്ചിട്ടുണ്ടതിൽ 
പാകമായ് പഴുത്ത വാക്കുകളുടെ 
മധുരം. 
ഉള്ളം നിറച്ചെടുത്ത്
ഒതുക്കുകളിറങ്ങുന്നവളുടെ  വിരലുകളുരുമ്മി 
കട്ടെടുത്തിട്ടില്ലെന്നു ചിരിച്ച്
പറന്നു മറയുന്നു കാറ്റ്.