2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

തികച്ചും തരിശായ 
പകലിന്റെ ചോട്ടിലിരുന്ന് 
ഇനിയും മുളയ്ക്കാത്ത 
മാവിൻ കൊമ്പിലേയ്ക്ക് 
വറ്റിവരണ്ട നോട്ടമെറിഞ്ഞ് 
പാതിവേവായൊരുടൽ.
പരോളിലിറങ്ങിയ 
കുറ്റവാളികളെപ്പോലെ 
വട്ടമിട്ടു പറക്കുന്ന 
ശേഷിച്ച കിനാവുകൾ. 
വരും ജന്മത്തിൽ 
നിങ്ങൾക്കു വിരുന്നൊരുക്കി
പൂമെത്ത വിരിച്ചിടുമെന്ന് 
നിഴലിൽ നിന്നൊരുവൾ 
പതിയെ പറഞ്ഞത്
കേട്ടതുപോലെ. 
ഒരു മാത്ര.........
പതിരാണ് പതിരാണെന്ന് 
വിരൽകുടഞ്ഞാണയിട്ട് 
വഴിതെറ്റിവന്ന കാറ്റ്.
പതിരല്ല കതിരാണെന്ന് 
കനലായ മണ്ണിലുടനെ
മുളച്ച ചുണ്ടിനെ 
അലിവൊരു തരിമ്പില്ലാതെ, 
തൊട്ടുനോക്കി പാകമായിട്ടില്ലെന്ന്
ഉച്ചിയിൽ പൂക്കുന്നു വെയിൽ.