2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

മെല്ലെയിറങ്ങിവരും
ഉറക്കത്തിന്റെ ഇടനാഴിയിലേക്ക്
പലപലയിടങ്ങളിൽനിന്ന്
പലപല നേരങ്ങളിൽ
അവരവരുടെ നാളെകളിൽ നിന്ന്
മരണത്തിന്റെ തണുപ്പിലേക്ക്
മാഞ്ഞുപോയവർ. 
തെളിഞ്ഞ മുഖങ്ങളിലൊരേ ചിരി 
ചോദിക്കാനേറെയുണ്ടെനിക്ക്.
ഞാൻനനഞ്ഞ പുഴയും 
ഞാൻതഴുകിയ പാടങ്ങളും 
അവിടെയെത്തിയിട്ടുണ്ടെന്ന് 
അവർ പറയും 
എന്നെ കൊതിപ്പിക്കാൻ 
അവർക്ക് നാവ് നൂറ്. 
ചോദിക്കാൻ ഒന്നുമില്ലാത്തവരുടെ
എല്ലാം കാണുന്ന കണ്ണുകൾ 
എന്നെ അതിശയത്തിന്റെ 
പരകോടിയിലെത്തിക്കും. 
അവർക്ക് കാണാനാവാത്ത 
പലകാലങ്ങളിലെ അവരുടെ
മുഖങ്ങൾ 
എനിക്ക് കാണാനാവുമെന്ന് 
ഓരോരുത്തരോടും വീമ്പിളക്കും. 
അപ്പോഴും 
ചെറുചിരിയുടെ താലംകൊണ്ട്
തരാനാവാത്ത ഒരേയൊരുത്തരം
അവർ  മൂടിവെക്കും.
ഇരുട്ടിലെന്റെ കണ്ണുകൾ 
അവരറിയാതെ ഞാൻ തുടയ്ക്കും. 
അച്ഛൻ 
അമ്മ 
വല്യച്ഛൻ 
യമുനേടത്തി 
എന്റെ ചോദ്യം മുന്നിലെത്തുംമുൻപ് 
അവർ കാതുകൾ കൊട്ടിയടയ്ക്കും 
കാട്ടിത്തരാമോ'എന്നൊരു വാക്കായ് 
ഭൂമിപിളർന്ന് 
അതങ്ങിറങ്ങി പോകും.
കാണിച്ചുതന്നിട്ടില്ലാരും അവരുടെ നാട്,
എന്റെ അമ്മമ്മ പോലും.