2024, മാർച്ച് 23, ശനിയാഴ്‌ച

വെയിലിനെ നേർപ്പിച്ചെടുത്ത്
മടമടാന്ന് വയറുനിറയെ കുടിച്ച് 
വരിവരിയായ് വരുന്നുണ്ട്
നിറഞ്ഞ കുടങ്ങളുമേന്തി 
കറുമ്പിപെണ്ണുങ്ങൾ. 
എന്തൊരു ചന്തംന്ന് തുളുമ്പീട്ട് 
ഓടിപ്പോയി തൊടീന്ന് ഞാനൊരു
പാള മുറിച്ചെടുത്ത് തലേൽവെച്ച്.
ഒരു തുടമെങ്കിലും ഒഴിച്ചുതന്നാലോ 
വീതംവെച്ച് കൊടുക്കണം 
ഓരോരുത്തർക്കും ഓരോതുള്ളി 
വിരൽമടക്കി കണക്കുകൂട്ടി 
തികയാതെ വന്ന വിരലിനെ 
രണ്ടിരട്ടിയാക്കി മൂന്നിരട്ടിയാക്കി.......
കള്ളികൾ....!
ദൂരെയെവിടെയോ പെരുമ്പറകൊട്ടുന്ന മേളം. 
പാള ഒടിച്ചുകുത്തി 
ഞാനൊരൊറ്റ നടത്തം.
കിണറ് അടിത്തട്ട് കാട്ടി ചിരിക്കുന്നുണ്ട്
നിന്നെയും കാത്തെന്നപോലെ.