2024, സെപ്റ്റംബർ 21, ശനിയാഴ്‌ച

വീണുകിടക്കുന്ന 
നിഴലുകൾക്കിടയിൽ 
മുറുക്കാൻചെല്ലം തുറന്നുവെച്ച് 
തിണ്ണ തിരയുന്നു മുത്തശ്ശി.
ആടിക്കളിക്കുന്ന നിഴലുകളുടെ 
വാ പിളർത്തിനോക്കി 
പുകയിലക്കറ കാണുന്നുണ്ടോന്ന് 
വെളിച്ചമില്ലാത്ത കണ്ണുകളുഴിഞ്ഞ് 
പിറുപിറുക്കുന്നു, 
ആരോ കേൾക്കാനുണ്ടെന്ന മട്ടിൽ.
തുപ്പൽക്കോളാമ്പി കിട്ടാതെ 
രാത്രിയോട് കയർത്ത് 
മുറുക്കീട്ടും മുറുക്കീട്ടും ചുവക്കാത്ത-
പാൽനിലാക്കൂട്ട് 
താഴേക്ക് ആഞ്ഞുതുപ്പുന്നു,
ആകാശത്ത് വലിച്ചിട്ട
 ചാരുകസേരയിലിരുന്നാരോ...!