2013, ജൂലൈ 23, ചൊവ്വാഴ്ച

പ്രാർത്ഥിക ...

#

എത്ര വേഗത്തിലോടിയിട്ടും
ഞാനെന്താണെന്നും
ബാല്യത്തിന്റെ
ഉമ്മറപ്പടിയിൽത്തന്നെ
ജയിക്കുന്നു !

തൊഴുത്തിലെ ഓലവിടവിലൂടെ
പൂവാലിപ്പശുവിന്റെ  വയറിൽ
സൂര്യനെക്കണ്ടതും
നുള്ളിയെടുക്കാൻ നോക്കിയതും
ഇന്നലെ .

പത്തായത്തിനുള്ളിൽ തിരികത്തിച്ച്
പൂട്ടിവച്ച കദളിക്കുല
മഞ്ഞയുടുപ്പിട്ടോന്നു നോക്കാൻ
പതുങ്ങിപ്പതുങ്ങി പോയതും
ഇന്നലെ .

ആയമ്മ കനലിൽ ചുട്ടെടുത്ത കപ്പ
കൊതിമൂത്ത്‌  തട്ടിയെടുത്ത്
നാക്കു പൊള്ളിച്ചതു കണ്ട്
ചിരട്ടയിലിടിച്ച ചമ്മന്തി കളിയാക്കിച്ചിരിച്ചതും
ഇന്നലെ .

അച്ഛൻ  തന്ന പൈസ
കൈകുത്തി നിരങ്ങുന്ന ലക്ഷ്മണനു കൊടുത്തിട്ട്
അവന്റെ ചിരി തിരികെ വാങ്ങിയതും
കുറ്റിപ്പെൻസിൽകൊണ്ടെഴുതിയതും
ഇന്നലെ .

എന്നിട്ടുമെന്നിട്ടുമെന്തേ
ഭരണി നിറച്ച കുന്നിമണികൾക്കിടയിൽ നിന്ന്
കണ്ടെടുക്കാനാവുന്നില്ല
ആദ്യമായ്
കൂട്ടിവായിച്ച വാക്ക് ???!

#