2013, ജൂലൈ 30, ചൊവ്വാഴ്ച

തൂവെള്ള വിരിയിട്ട കിടക്കയിൽ  ശരീരം ലംബമാക്കിവച്ച്  അച്ഛനിരുന്നു.  എന്തൊരു തിളക്കമായിരുന്നു ആ മുഖത്ത് . ഒരു തിരിച്ചുവരവിന്റെ അതിരില്ലാത്ത ആഹ്ളാദം !
മൗനവ്രതം  അവസാനിപ്പിച്ച  ഒരാളെപ്പോലെ അറിയാതെപോയതൊക്കെ 
ചോദിച്ചറിയാനുള്ള ആവേശമായിരുന്നു വാക്കുകളിൽ .

എന്റെ  നോട്ടം അച്ഛന്റെ ഒഴിഞ്ഞ ഇടംകൈത്തണ്ടയിലേക്ക് ഞാനറിയാതെ
ചിതറി വീണുകൊണ്ടിരുന്നു . അച്ഛന്റെ  സന്തതസഹചാരിയായ വാച്ച് , വീട്ടിലെ
മേശപ്പുറത്ത് അനാഥമായിട്ട് പത്തു ദിവസമായിരിക്കുന്നു .ഓർത്തെടുത്തു അച്ഛൻ .
വാച്ചിനൊപ്പംകുടയെടുക്കാൻ പറഞ്ഞില്ല .ആശുപത്രി കിടക്കയിൽ കുടയ്ക്കെന്തു
കാര്യം .

അച്ഛന്റെ അവസാനത്തെ ആവശ്യം നിറവേറ്റികൊടുക്കാനായില്ല .രാത്രിയോടെ
അച്ഛൻ  ബോധരഹിതനായി . വെന്റിലേറ്ററിനുള്ളിൽ  അവസാന ശ്വാസത്തിനായി
കാത്തുകിടന്നപ്പോഴും , അച്ഛന്റെ ഒഴിഞ്ഞ കൈത്തണ്ട ,സമയസൂചികളുടെ
ചലനത്തിന്  കാതോർത്തിട്ടുണ്ടാവും .

അച്ഛന്റെ കറുത്ത ഡയലുള്ള എച്ച് എം ടി  വാച്ച് ...
ഞാൻ സൂക്ഷിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്പാദ്യം. അച്ഛനെപ്പോലെ
സമയനിഷ്ഠ  പാലിക്കുന്ന മറ്റൊരാളെ  കിട്ടില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട്
തേങ്ങിയും കിതച്ചും കുറെ ഓടിയ ശേഷം അത്  നിശ്ചലമായി .നിഷ്ഠയോടെ ഓരോ
രാപകലുകളെ കൃത്യതയോടെ പകുത്തെടുക്കാത്തതിന്  മാത്രമാണ് എന്നെ  അച്ഛൻ
വഴക്ക് പറഞ്ഞിരുന്നത് . രാവിലെ അഞ്ചുമണിക്ക്  ഉണരുന്നതു മുതൽ  മുടങ്ങാത്ത
വൈകുന്നേരനടത്തത്തിലും  ഉറക്കത്തിലും  ഒക്കെ വഴികാട്ടിയായി  അച്ഛനൊപ്പം
വാച്ചുണ്ടാവും , ഇടയ്ക്കിടയ്ക്ക് അച്ഛന്റെ കൈയിലെ നീണ്ടുചുരുണ്ട രോമങ്ങളെ പിടിച്ചു
വലിച്ച്  നോവിച്ചുകൊണ്ട് .

കറുത്ത നിറമുള്ള പെട്ടിക്കുള്ളിൽ മൂന്ന്  ദിശകളിലേയ്ക്ക്  നോക്കിക്കിടക്കുന്നു ,
മരിച്ച മൂന്നു കുട്ടികളെയെന്നപോലെ സൂചികളും പേറി ആ  വാച്ച്‌ . മരിക്കാത്ത
ഓർമകളും  പേറി , ഞാനും .

( അച്ഛൻ  പോയിട്ട്  ഇന്ന് നാലുവർഷം )

#