2013, ജൂലൈ 29, തിങ്കളാഴ്‌ച

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം / സഹ്യമലക്ഷേത്രം .

#

ചുറ്റും മലനിരകൾ .മീതെ കുടമാറ്റം നടത്തുന്ന ആകാശം .പൊട്ടിച്ചിരിച്ച് ,
ആർത്തുല്ലസിച്ചൊഴുകുന്ന പാപനാശിനി .വരദാനമായൊരരുവി .
കല്ലുകളിൽ , വെറുംകാൽ ചവിട്ടി ,ഓരം ചേർന്ന് ,നടന്നപ്പോൾ കിട്ടിയ
അനുഭൂതി !പ്രകൃതിയെ അറിയുന്ന സ്വർഗീയമായ അവസ്ഥാവിശേഷം !!!

മന്ത്രങ്ങളുരുവിട്ട് , പിതൃതർപ്പണം .
മണ്‍മറഞ്ഞ  പിതാമഹരുടെ ആത്മാക്കൾക്ക്  നിത്യശാന്തിക്കായി
പ്രാർത്ഥന .അറിഞ്ഞോ   അറിയാതെയോ  ചെയ്തുപോയ തെറ്റുകൾക്ക്
ജലത്തെ സാക്ഷിയാക്കി മാപ്പിരക്കൽ . പിതൃക്കളെ   പ്രീതിപ്പെടുത്തൽ .
പാപനാശിനിയിൽ മുങ്ങി നിവർന്നപ്പോൾ ശരീരവും മനസ്സും പാടെ
ശുദ്ധീകരിക്കപ്പെട്ടതുപോലെ !

ഈറനുമായി  ഗണപതിക്കും ശിവനും മുന്നിൽ സമർപ്പണം .

ഓരോ കല്ലിലും പാദം തൊടുമ്പോഴും കണ്ണുകൾ ഇരുവശത്തേക്കും
തിരഞ്ഞുകൊണ്ടിരുന്നു .എല്ലാ മരങ്ങളെയും കണ്ണാലുഴിഞ്ഞു .അവയിൽ
ഏതിനായിരിക്കും എന്റെ അച്ഛന്റെ അസ്ഥി  വളമായിത്തീർന്നത്‌ ..
അച്ഛന്റെ അസ്ഥിക്ക് മേൽ മുളപൊട്ടിയ ചെടിക്ക്‌ ഇപ്പോൾ നാലുവയസ്സ്
പ്രായം .അച്ഛന്റെ മകളിതാ തൊട്ടടുത്തുണ്ടെന്ന്  ഏതു മരത്തിന്റെ വേരുകളാവും
അതിന്റെ ശിഖരങ്ങളോട്  രഹസ്യമായി പറഞ്ഞിട്ടുണ്ടാവുക?..

പടവുകൾ കയറി മുകളിൽ ചെന്നുനിന്ന്‌ ഒന്നുകൂടി നോക്കി .

മഹാവിഷ്ണുവിന്റെ തിരുസന്നിധിയിൽ  നെയ് വിളക്ക് സമർപ്പിച്ച്‌ ,കണ്ണുനിറയെ
പ്രാർത്ഥന .

ഇനി മടക്കം . തിരിച്ചറിയാനാവാതിരുന്ന ആ മരത്തെയും കൂടെയുള്ള എല്ലാ
മരങ്ങളെയും , അച്ഛൻ അസ്ഥിയായ്  ഉറങ്ങിയ , ആ  തെളിനീരരുവിയുടെ
മടിത്തട്ടിനെയും ഞാനെന്റെ  കരളിൽ പതിച്ചെടുത്തു വച്ചു . എനിക്കെന്നും
തണൽ വേണം , പുതച്ചുറങ്ങാൻ കുളിരും .