2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

നിലാവേ , നിറവേ .............

 ജാലകപ്പഴുതിലൂടെത്തിനോക്കുന്നുണ്ടൊരാൾ
പണ്ടു കണ്ടതേ മുഖം , മിന്നുന്ന കുപ്പായവും!
വിരൽ കോർക്കുക സഖേ ,നടക്കാം നമുക്കൽപ്പം
രാവുറങ്ങുമീ നാട്ടുവഴിയെ പകുത്തിടാം .

പൂക്കൂട വിരലില്‍ തൂക്കി തൊടിയിലലഞ്ഞതും
കൂട്ടരെ വിളിച്ചാർത്ത് സന്തോഷം പങ്കിട്ടതും
പൂവിറുക്കുവാനോടി കാല്‍മുട്ടു  മുറിഞ്ഞതും
കുഞ്ഞുടുപ്പിനാലതു  മറച്ച് , പൂവിട്ടതും

പൂക്കളമൊരുക്കിയ മുറ്റത്തിൻ മേലെയന്ന്
കാവലായ് പാൽപ്പുഞ്ചിരി പൊഴിച്ചു നീ നിന്നതും
നിൻ കണ്ണുവെട്ടിച്ചന്നു 'കള്ളത്തി' മഴ വന്നതും
പൂക്കളം വിരൽതുമ്പാലടർത്തിയെറിഞ്ഞതും

'കല്ലെടുക്കുക തുമ്പീ' ന്നലറും ചങ്ങാതിയെ
കൂട്ടിനായ് വിളിക്കില്ലെന്നുറക്കെ പറഞ്ഞതും
വിരലില്‍ വര്‍ണംചോർന്ന്  പാറിയ ശലഭത്തെ
കണ്ണീരും നോവും കൊണ്ട് തിരഞ്ഞു നടന്നതും

മുറ്റത്ത് താളത്തോടെ കളിക്കും പുലികളെ
വാതിലിന്‍ വിടവിലൂടൊന്നു നോക്കി നിന്നതും
അരണ്ട വെളിച്ചത്തില്‍ തുള്ളുന്ന വേഷം കണ്ട്
പേടിച്ചു മിഴി പൊത്തി വാവിട്ടു കരഞ്ഞതും

ഊഞ്ഞാലിന്‍ പടിമേലെ ആയത്തിലാടുന്നോരെ
വിടരും മിഴികളാല്‍ കണ്ടുനിന്നതും പിന്നെ
അമ്മതന്നടുത്തെത്തി പലഹാരവും വാങ്ങി
കൂട്ടുകാരുമൊന്നിച്ച്  രുചിയായ് കഴിച്ചതും

ഉമ്മറപ്പടിയിന്മേല്‍ അച്ഛനായ് കണ്‍പാര്‍ത്തതും
തുന്നിയോരോണക്കോടിയണിഞ്ഞു രസിച്ചതും
കുഞ്ഞുതുമ്പിലയിലെ സദ്യയും കഴിച്ചിട്ട് ,
അമ്മതന്‍ സാരിത്തുമ്പില്‍ ചുണ്ടുകള്‍ തുടച്ചതും

മഴവില്ലുപോല്‍ മിന്നും വളകള്‍ പെറുക്കി ഞാന്‍
കുഞ്ഞുപെട്ടിയില്‍ പൊട്ടാതടുക്കി സൂക്ഷിച്ചതും
ഓര്‍മകളെല്ലാമിന്നും ഉടയാതിരിക്കുന്നു
കാലചക്രത്തിന്‍ ഗതിയറിയും പെട്ടിയ്ക്കുള്ളില്‍ !!!

#