2013, നവംബർ 14, വ്യാഴാഴ്‌ച

അടുക്കളജനാലയെക്കാൾ ഉയർന്ന മണ്‍തിട്ട .അവിടമാകെ തിങ്ങിനിറഞ്ഞ
പച്ചപ്പ്‌ . വെട്ടുവഴിയിലൂടെ എന്നും രാവിലെ നടന്നുപോകുന്ന രണ്ടുപേർ.
കാഴ്ചയിലെത്തുന്നത് അച്ഛന്റെ മുതുകിലെ സ്കൂൾ ബാഗ് .ഒപ്പം നടന്നെത്താത്ത
ആ കുഞ്ഞു പെണ്‍കുട്ടി അവളുടെ യാത്ര എങ്ങനെയാണാസ്വദിക്കുന്നതെന്ന് അവളെക്കാണാതെതന്നെ ജനാലക്കിപ്പുറം നിന്ന് എനിക്ക് കാണാൻകഴിയുന്നു  .

ഇന്നലത്തെ മൊട്ടുകൾ പൂവായതു കണ്ട്  വിസ്മയിക്കുന്നത് ,പിടികൊടുക്കാത്ത
തുമ്പികളോടും പൂമ്പാറ്റകളോടും പരിഭവിക്കുന്നത്,ഉരുളൻകല്ലുകൾ പെറുക്കി
ഭംഗിനോക്കി ഫ്രോക്കിന്റെ പോക്കറ്റിൽ നിക്ഷേപിക്കുന്നത് ,ചെളിവെള്ളം
തട്ടിത്തെറിപ്പിച്ച് , ആർത്തുചിരിക്കുന്നത് ,വേഗതകൂട്ടി  നടന്ന്  മേഘങ്ങളെ
തോല്പ്പിക്കുന്നത് , മഴയുള്ള ദിവസങ്ങളിൽ കാറിനുള്ളിൽ ഒന്നും മിണ്ടാതെ ,
അസ്വസ്ഥതയോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്നത് ....................

വീടിന്റെ മുൻവശത്ത് ചെന്നുനിന്നാൽ ഇടതുവശത്തെ വഴിയിലൂടെ അവൾ
ഇറങ്ങി വരുന്നതു കാണാൻകഴിയും. നോക്കിയിട്ടില്ലിതേവരെ .ഒരു  പക്ഷെ
അവളൊരു  മെലിഞ്ഞ കുട്ടിയായിരിക്കാം. അവളുടെ കൊലുസിട്ട കാലുകൾ
ഷൂസിനുള്ളിലിരുന്ന് വല്ലാതെ ഞെളിപിരി കൊള്ളുന്നുണ്ടാവാം. ഇടതൂർന്ന
തലമുടി രണ്ടായി പകുത്തു മുറുക്കി കെട്ടിയിട്ടുണ്ടാവാം ............

വേണ്ട , കാണണ്ട . അവൾ  മറഞ്ഞു  തന്നെ നിൽക്കട്ടെ .

അരിമണി കൊത്തിത്തിന്നാനെത്തിയ കുഞ്ഞിക്കിളികൾ ജനാലയിലേക്ക്
നോക്കി ചിലയ്ക്കുന്നു ,'' വട്ട് , മുഴുത്ത വട്ട് ! ഒന്നു പോയി നോക്കിയാലെന്താ
ആകാശം ഇടിഞ്ഞു വീഴോ ? ''
ഇവൾക്കറിയില്ലല്ലോ എന്റെ ആകാശം !!!!!