2014, നവംബർ 12, ബുധനാഴ്‌ച

നിനക്കു പറയാനുള്ളത് , എനിക്കും ....!


ഋതുചംക്രമണങ്ങളുടെ
വഴിയിലൊരിടത്ത്
കടമ്പിൻപൂക്കൾ പൂത്തുലഞ്ഞുനിന്ന
മണ്ണൊലിച്ചുപോയ ഭൂമിയുടെ
ഹൃത്തടച്ചുവപ്പിലാണ്
നമ്മളാദ്യമായി ചേർന്നിരുന്നതും
പരസ്പരം ചുംബിച്ചതും .
വലിച്ചെറിയപ്പെട്ട ഞാനും
കാണാതെപോയ നീയും .
സ്ഥലകാലനാമങ്ങളോർത്തെടുത്ത്
നമ്മൾ ഒരേ രാജ്യത്തെ
രണ്ടു ദേശങ്ങളിലായിരുന്നെന്നറിഞ്ഞു .
നിറമൊട്ടും മങ്ങാത്ത എനിക്കു ചുറ്റും
അംഗഭംഗം വരാത്ത നീയൊരു
വൃത്തം വരച്ചു .
വസന്തകാലത്ത് 
എഴുത്തുമേശയിലായിരുന്നു
ഞാനേറെ കുലുങ്ങിച്ചിരിച്ചത്
താളം ചവിട്ടുന്നിടത്ത്  നീയും .

ഇന്ന്  ഈവഴി ഒരു പെണ്‍കുട്ടി
നടന്നു വന്നേക്കാം
വാകപ്പൂവിരിയിൽ പതിയുന്ന
അവളുടെ കൈകാലുകളിൽ
നമ്മുടെ ചിരി
ഒരിക്കൽക്കൂടി കേൾക്കാനായേക്കും
നമ്മൾ പൂർണ്ണരാകുന്ന നിമിഷം .!

നാളെ വീണ്ടും വർഷം വരും
രണ്ടു ദിശകൾ 
നമ്മെ പകുത്തെടുക്കും
ഋതുക്കൾ മാറിമാറി വരും
ചേമന്തിയും മുല്ലയും വീണ്ടും പൂക്കും .

--------------------------------------