2014, നവംബർ 13, വ്യാഴാഴ്‌ച

വട്ടപുരാണം


പുള്ളിപ്പശുവിന്റെ
വയറിൽപ്പതിഞ്ഞ വട്ടമാണ്
എന്നെ ആദ്യമായി പറ്റിച്ചത് .
പിന്നെ മെടഞ്ഞുകെട്ടിയ ഓല തുളച്ച്
കൈയിലും കാലിലും നെഞ്ചിലുമൊക്കെ
മാറിമാറിപ്പതിഞ്ഞ് ..
കഞ്ഞിക്കലത്തിലും മീൻച്ചട്ടിയിലും
കൊതിയോടെ എത്തിനോക്കി ..
ഉരൽക്കളത്തിൽ  ഉച്ചമയക്കം കൂടുന്ന
അമ്മിണിയേടത്തിയുടെ
കവിളിലെ കാക്കപ്പുള്ളി തൊട്ടുനോക്കി ..
കിഴക്കു നിന്ന് പടിഞ്ഞാറോടി..
ഇരുട്ടിൻറെ ഉച്ചിയിൽ കയറിനിന്ന് ..
എന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു .
ഒടുവിലൊരു ദിവസം
ചന്തയ്ക്കു പോകാനൊരുങ്ങി നിന്ന
അമ്മിണിയേടത്തിയുടെ
നെറ്റിയിലെ ചുവന്ന വട്ടം
പതിയെ ഇളക്കിയെടുത്ത്
കണ്ണാടി നോക്കാതെ
ഒട്ടിച്ചുവെച്ചാണ്
ഞാൻ ജയിച്ചത്‌ .....!!!
---------------------------