2015 ജനുവരി 23, വെള്ളിയാഴ്‌ച

വെറുതെ ...

ഓർമ്മയെന്ന വാക്കിനെ
കാടെന്നു വായിച്ച്
ചുരം കയറണം
ഓരോ നുറുങ്ങിനെയും
ഓരോ മരത്തിന്റെ
പേരു ചൊല്ലി വിളിക്കണം.
നിങ്ങൾ തോൽക്കാതിരിക്കാനാണ്
ഞാൻ കണ്ണെഴുതാതിരുന്നതെന്ന്
കുന്നിമണികളോട് പറയണം.
നിങ്ങൾക്ക് നോവാതിരിക്കാനാണ്
ഞാൻ ചൂടാതിരുന്നതെന്ന്
പൂക്കളോടും പറയണം.
പച്ചഞരമ്പിൽനിന്നൊരു
മഞ്ഞുകണം
ഉടയാതെടുത്ത്
പൊട്ടുകുത്തണം.
ചില്ലമേലെ കലപിലകൂട്ടി
കൈകാൽ കുടയുന്നവരോട്
നാട്ടുവിശേഷം ചോദിച്ചറിയണം.
പൂത്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
രാവേറെയായെന്ന്
ഓർമ്മപ്പെടുത്തണം.
ചുരമിറങ്ങുമ്പോൾ
ഒരിക്കൽക്കൂടി
അക്ഷരമാല ഉരുവിട്ടുനോക്കണം.
അതിലെവിടെയാണ്
നീയും ഞാനുമെന്ന്
തിരയണം .
------------------------------