2015, ജനുവരി 6, ചൊവ്വാഴ്ച

ശേഷം നിനക്കു പറയാനുള്ളത് ..


എന്റെ പേര്
കൊത്തിവെച്ചിട്ടുള്ള
ഒരു പുരാതനദ്വീപിലാണ്
നീയും ഞാനും .
ഒരു നാവികനും
കാണാനാവാത്തവിധം
കടൽ നമ്മളെ
മറച്ചുപിടിച്ചിട്ടുണ്ട്.
തീരത്തു പതിയുന്ന
എന്റെ കാൽവിരലുകളെ
തിരയെടുക്കുമെന്ന്
നീയെപ്പോഴും ഭയക്കുന്നു .
പകൽ തഥാഗതനായ
സൂര്യനെയും
രാത്രി നക്ഷത്രങ്ങളെന്ന
മായയെയും കാട്ടി
പ്രലോഭിപ്പിക്കുന്ന
ആകാശത്തെക്കുറിച്ചാണ്
നമ്മളിപ്പോൾ സംസാരിക്കുന്നത് .
ഇന്നലെ ചോരപ്പുഴയൊഴുകിയ
പാഠശാലകളെക്കുറിച്ചും
പ്രാർത്ഥനാലയങ്ങളെക്കുറിച്ചും
നമ്മൾ മറക്കുന്നു .
മഴവില്ലിൽ നിന്ന് നിറം മുക്കി
പൂമ്പാറ്റകളുടെ ചിറകു വരയ്ക്കാമെന്നും
ഒരു ചുംബനമേറ്റ്
ചിരിക്കാനൊരുങ്ങി നില്ക്കുന്ന
പൂമൊട്ടുകളിലൂടെ നടക്കാമെന്നും
എന്നോട്‌ നീ അടക്കം പറയുന്നു .
നീ കടലെന്നെഴുതുമ്പോൾ
കരയെന്നു വായിച്ച്
വീണ്ടും ഞാനെന്റെ ബാല്യത്തെ
ചെപ്പിനുള്ളിൽ നിന്നെടുത്ത്
മുന്നിൽ വെയ്ക്കുന്നു .
ഒരു പൗർണ്ണമാസി നാളിൽ
നീയെന്റെ കണ്ണിൽ
പൂത്തുനില്ക്കുന്ന നേരം
കണ്‍പോളകൾക്കു മീതെ
മെല്ലെ വിരലടയാളം പതിപ്പിച്ച്
എന്നെ മണ്ണിലുറക്കി
നീ വിണ്ണിലുണർന്നിരിക്കും .
എന്നോ ഏതോ ഒരു ദേശത്ത്
അല്ല ,
ഇതുപോലൊരു ദ്വീപിൽ
വീണ്ടുമെനിക്ക് മുളപൊട്ടും .
അന്ന് ..............
-----------------------------