2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

കാടിനെ ചെന്നു തൊട്ട് , ഞാനൊരു കാടാകുന്നു .

'' നിശബ്ദതയെയും ശബ്ദതയെയും ഗന്ധങ്ങളെയുമൊക്കെ തിരിച്ചറിയാൻ
പഠിക്കുക .ആദ്യം മിഴികൾ അടച്ചാണ് അറിയേണ്ടത് .അതിനുശേഷം
മിഴികൾ തുറന്നും , മെല്ലെ മെല്ലെ കാട് നമ്മൾക്ക് വെളിപ്പെട്ടുവരുന്നത്‌
തിരിച്ചറിയാനാകും .................
ഒരു വേഴാമ്പലായി മാറുക ! അതെ .നാം ഏതൊന്നിനെ അറിയണമോ
അതായിത്തീരുക എന്ന സത്യം , അപ്പോൾ അതിരുകൾ ഇല്ലാതാകും .
.............................
മഞ്ഞുകാലത്തിന്റെ പിന്നിൽ എന്നും വേനൽക്കാലം ഉണ്ടായിരുന്നു .
മഞ്ഞ് കാടിനെ പ്രണയിക്കുമ്പോൾ അതിന്റെ മറപറ്റി ക്ഷമയോടെ
വേനൽ നില്ക്കും .രാത്രി മഞ്ഞ് പ്രണയംകൊണ്ട് കാടിനെ മൂടുമ്പോൾ
വേനൽ മറഞ്ഞിരിക്കും , പകലെത്താൻ കാത്ത് .പകലിൽ മെല്ലെ മെല്ലെ
വേനൽ തീവ്രമാകും . രാത്രിയിൽ വീണ്ടും ..ഈ ഒളിച്ചുകളി രണ്ടുമൂന്നു മാസം
തുടർന്നുകൊണ്ടിരിക്കും .പിന്നെ വേനലും  കാടും പ്രണയവും .

വേനലിന്റെ പ്രണയം ആദ്യനാളുകളിൽ കാടിന്റെ ഹൃദയത്തിൽ വന്നു
തൊടുമ്പോൾ ,കാട് വല്ലാതെ നാണിച്ചുപോകും . വൃക്ഷങ്ങളിലെ ഇലകളെല്ലാം
കൂമ്പിപ്പോകും .ഉടയാടകളൊക്കെ അഴിഞ്ഞുവീഴുന്ന കണക്കെ ഇലകൾ
പൊഴിഞ്ഞു വീഴും .പോകെപ്പോകെ പ്രണയം തീവ്രമാകുകയാണ് .
ചുറ്റുപാടുകളെയൊക്കെ വിസ്മരിച്ച് വേനൽ കാടിനെ ആലിംഗനം ചെയ്യും .
ഒടുവിൽ തീനാളമായി തീയിലേയ്ക്ക് ലയിക്കുമ്പോൾ വേനലും കാടും ഒന്നായിത്തീരുന്നു.
ഒരേ മനസ്സും ശരീരവുമായി ഒടുവിൽ ഒന്നും അവശേഷിപ്പിക്കാതെ കത്തിയമരുന്ന
പ്രണയം .
...........................
കാട് എന്തൊക്കെയോ ഇഷ്ടപ്പെട്ടവർക്കായി കരുതിവെച്ചിട്ടുണ്ട് .അത് കണ്ടെത്തുന്ന
വഴികളിലൂടെയുള്ള കടന്നുപോകലാണ് കാട്ടിൽനിന്നുമുള്ള ഏറ്റവും വലിയ പഠനം .
..........................
കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ കൊച്ചുകേരളം ഇവിടെ
ശേഷിക്കുന്ന പച്ചപ്പിന്റെ വേരുകളുടെ ബലത്തിലാണ് നില്ക്കുന്നതെന്ന് അവ
പിഴുതെറിയുന്നവർക്ക് അറിയില്ലായിരിക്കാം .
.............................
ഒരു കാട്ടിൽ വൃക്ഷമായി ജനിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു .വെട്ടിയകറ്റിയാലും
പുതുനാമ്പുകളോടെ പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .മനുഷ്യർ വെയ്ക്കുന്ന കാട്ടുതീയിൽ -
നിന്നുപോലും പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .......................''
( '' കാടിനെ ചെന്നു തൊടുമ്പോൾ '' ..... എൻ .എ .നസീർ )

കാടിന്റെ കൈയൊപ്പിട്ട പുസ്തകം .കാടിനെപ്പറ്റി
വനസ്നേഹികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും
രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും
നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ
നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ
മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല .കാടിനെ നാം വിധേയമാക്കിയ
എല്ലാ അതിക്രമങ്ങൾക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ
തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു
എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം .
.........സക്കറിയ ...............

( പട്ടാംപൂച്ചിയുടെ ചിറകടിശബ്ദത്തിലൂടെ ,
ചൂളക്കുരുവിയുടെ സംഗീതത്തിലൂടെ
ആനയുടെ ചിന്നംവിളിയിലൂടെ ,
കാടിന്റെ മറ്റനേകം അവകാശികളിലൂടെ ,
പതിയെ നടന്നു നടന്ന് , കാടിനെ ചെന്നു തൊട്ട്
നമ്മളും ഒരു കാടായിത്തീരും  . വായന ഒരു
അനുഭവമാക്കുന്നു  ഈ പുസ്തകം .)