2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

തുടിക്കുന്നുണ്ടുള്ളിലിന്നുമെന്ന് ...

കൊല ചെയ്യപ്പെട്ട ഒരരുവിയുടെ
നെഞ്ചിനു മുകളിലൂടെയാണ്‌
ഞാനിപ്പോൾ നടന്നുപോകുന്നത് .

ചിതറിക്കിടക്കുന്ന അസ്ഥികൾക്കു മേലെ
പൂത്തുനില്ക്കുന്ന ആറ്റുവഞ്ഞിപ്പടർപ്പ് .

വേരാഴ്ന്നിറങ്ങിയ ചില്ലകളിലിപ്പൊഴും
പച്ചപ്പിന്റെ നിറഞ്ഞ ചിരിയിലകൾ .

ഇവിടെയൊരുവൾ  സ്വച്ഛമായൊഴുകി
ദൂരേയ്ക്കൊരു  വിരൽ നീട്ടിയിട്ടുണ്ടാവും .

ആരൊക്കെയോ മുഖം നോക്കാൻ
ഒരു കുമ്പിൾ വെള്ളം കോരിയെടുത്തിട്ടുണ്ടാവും .

ഇരുകരകളിലുമൊരു  വസന്തം തീർത്ത്
ഏതോ പൂക്കൾ മഴകൊണ്ടു നിന്നിട്ടുണ്ടാവും .

'ഞാൻ കണ്ടു ' എന്ന് ഏതോ ഒരു പക്ഷി
ചിറകു കുടഞ്ഞ് , പറന്നുപോയിട്ടുണ്ടാവും .

അന്ന് കൊതിയോടെ ,കാൽനഖം പോലും
തോരാതെ കാത്തുവെച്ചൊരു നനവ്‌ .

ഓരോ യാത്രയുമവസാനിക്കുന്ന തുരുത്തിൽ
ഒന്നും കേൾക്കാനില്ല ,പറയാനുമില്ലെന്ന്
വീടുകളുടെ അടഞ്ഞുകിടക്കുന്ന ജനാലകൾ..!