2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഉള്ളാലെ , ഉയിരാലെ ...

എത്ര നന്നായി
അടുക്കിയടുക്കിവെച്ചാലും
ചിതറപ്പെടുന്ന മുറികളുണ്ട് .

വലിച്ചുതാഴ്ത്തിയിടപ്പെട്ട
കർട്ടനുകൾ
ഊർന്നുവീണു ചിതറിയ
കുന്നിമണികൾ
മുഖചിത്രമടർന്ന്
നിര തെറ്റിയ പുസ്തകങ്ങൾ
ഉരുകിയൊലിച്ചുതീർന്ന
മെഴുകുതിരികൾ
തുറന്നു വെച്ച
മഷിക്കുപ്പിയും പേനകളും.

ചിക്കിചികഞ്ഞിടുന്ന നഖങ്ങൾ
എന്റേതു തന്നെയാണെന്ന്
വിരലുകളിൽ അമർത്തിച്ചുംബിച്ച്
നീ വീണ്ടുമോർമ്മപ്പെടുത്തുന്നു .

ഒരു ശ്വാസത്തിനുപോലും
കടന്നിരിക്കാനാവാത്ത വിധം
ഓരോ മുറിയുടെ മുക്കും മൂലയും
ഒരു തുള്ളി വാക്കിന്റെ മണംകൊണ്ട് 
നിറ നിറേ നിറച്ചുവെയ്ക്കുന്നു .

ഞാനീ മുറികൾ തഴുതിട്ടു പൂട്ടുന്നു .

ഇന്നലെ പെയ്ത പെരുമഴയുടെ
വിത്തിൽനിന്ന്
ഞാനൊരു കരിമേഘത്തെ
മുളപ്പിച്ചെടുക്കട്ടെ ....!