2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

അവളാകാശം

കരഞ്ഞുവറ്റിപ്പോയ
പുഴയുടെ മാറിൽ
വിരൽകുടിച്ചുറങ്ങുന്ന
നിലാവിന്റെ കുഞ്ഞ്

മരിച്ചിട്ടും തിളങ്ങുന്ന
നോട്ടങ്ങളുടെ മേൽ
കൺപോള തിരയുന്നു
ഇരുട്ടിന്റെ കണികകൾ

നക്ഷത്രങ്ങളുടെ നെറ്റിയിൽ
ചോരപ്പൊട്ടൊലിച്ചിറങ്ങുന്നെന്ന്
നീന്തൽ മറന്ന തുഴയിലിരുന്ന്
ഒച്ചയിടുന്നൊരു ചെന്തലയൻപുള്ള്

ഋതുക്കളിൽ നിന്ന്
വസന്തത്തിന്റെ വിത്ത്
നുള്ളിയെടുത്ത്
മുറ്റത്ത് പാകി മുളപ്പിക്കണം

നനച്ചു വളർത്തണം

പച്ച ഞൊറിഞ്ഞൊരുങ്ങിയ
ഓരോ ചില്ലയിലും പൂവിടും
ചിരിക്കുന്ന പെൺമുഖമുള്ള
ഒരായിരം  ആകാശങ്ങൾ ...!