2017, ജൂൺ 16, വെള്ളിയാഴ്‌ച

കാഴ്ചവട്ടം


ഇരുട്ടിന്
കണികാണാൻ
തിരി കത്തിച്ചുവെച്ച
തൂക്കുവിളക്കുപോലെ
ഉള്ളകത്തിരുന്ന്
മിടിച്ചത്

ഒരു കീറിരുട്ടായ്
നുള്ളിയെടുത്ത്
മിന്നാമിനുങ്ങേന്ന്
ചൊല്ലിവിളിച്ച്
വിരലായ്
തുടിച്ചത്

തീയെന്നെടുത്ത്
ശ്വാസമിറ്റിച്ച്
തണുപ്പേന്ന്
ചേർത്തുപിടിച്ച്
ഉയിരായ്
പടർന്നത്

കാണാമറയത്തിരുന്ന്
വെളിച്ചപ്പെടുന്ന
കനിവേ

ഞാനിവിടെ,
ഉണങ്ങാനിട്ടിരിക്കുന്ന
മുറിവുകളുടെ മുറ്റത്ത്
വെയിൽകാഞ്ഞിരിക്കുന്നൊരോർമ്മ.