2017, ജൂൺ 4, ഞായറാഴ്‌ച

മഴമുറി(വ് )



ചോരുന്ന
ആകാശത്തിന്
കുടപിടിക്കുന്ന
മറ്റൊരാകാശമായ്
ചോർന്ന്
അവൾ
ഉള്ളിലൊരു
നിറം മങ്ങിയ കുട
തലകീഴായ്
വിടർത്തി വെയ്ക്കും

ആർത്തലച്ച്
ഊർന്നിറങ്ങി
തുന്നിക്കെട്ടിയ
കണ്ണുകളിലൂടെ
ചോർന്നൊലിച്ച്
അവൻ
ഉള്ളാകെ നനയ്ക്കും

കീറത്തുണിയുടെ
മഴമറയിലൂടിറങ്ങി
പൊള്ളുന്ന പനിച്ചൂട്
തൊട്ടുനോക്കി
ചുരുണ്ടുകൂടുന്ന
പായപ്പുറത്ത്
ഊക്കോടെ ചിതറി
ചുട്ട മുളകിന്റെയെരിവിനായ്
ഞെരിപിരി കൊണ്ട്
അടിത്തട്ടിലാണ്ടുകിടക്കുന്ന
എണ്ണമുള്ള വറ്റുകളിൽ
ഇത്തിരി ചൂടുകാഞ്ഞ്
അടുക്കളത്തറയിലെ
ഒഴിഞ്ഞ പാത്രങ്ങളിൽ
നിറഞ്ഞു കവിയും

മഴയേ ,
കൊടും വേനലിലും
നനവാണെന്റെ കുടിലിന് .