2017, മേയ് 20, ശനിയാഴ്‌ച

ഇരുട്ടുമുറിച്ച് പാട്ടുതുന്നുന്നവൾ


രാഗങ്ങൾ
നിരത്തിവെച്ച്
ഒന്നൊന്നായ് കോർത്ത് 
ആരെയോ കാത്തിരിക്കുന്ന 
പെൺകുട്ടിയുടെ
തെരുവിലേയ്ക്കായിരുന്നു
ഇന്നലെയൊരു രാപ്പാടി
പാലം പണിഞ്ഞു തന്നത്.

ഉടലാകെ പാട്ടുപുതച്ച്
മഴ പോലൊരുവൾ.

ഏതേതെന്ന്
തിരഞ്ഞു തിരഞ്ഞ്
ഉന്മാദിയായൊരു കാറ്റായ്
ഞാനും.

നീട്ടിപ്പിടിക്കുകയാണവൾ
മുന്നിലേയ്ക്ക്,
തോഡി
സാവേരി
ഭൈരവി
ഹിന്ദോളം
മോഹനം
കല്യാണി
ദേവമനോഹരി
ഹംസധ്വനി
ആരഭി
മഞ്ജരി
കാംബോജി
പൂർണചന്ദ്രിക...

ശ്രുതിഭംഗം വരുത്താതെ
കെട്ടുകളഴിച്ചെടുത്ത്
നിരത്തിവെച്ച് 
അതിലോരോന്നിന്റെയും
പേരും പെരുമയും പറഞ്ഞ്
വിലപേശുകയാണവൾ.

മധ്യമാവതി തൊട്ട്
നെറുകയിൽ വെച്ച്
ഉരുക്കഴിച്ചൊരു പ്രാർഥന.

ഞാൻ പാടാൻ തുടങ്ങുന്നു
വാനം മഴവില്ല് വരയ്ക്കുന്നതിന്റെ,
ഒരു പുൽക്കൊടിത്തുമ്പ്‌
മഞ്ഞുകണത്തെ ചേർത്തുപിടിക്കുന്നതിന്റെ,
വെളിച്ചം പൂമൊട്ടിനെ ചുംബിക്കുന്നതിന്റെ,
ഒരു കിളിക്കുഞ്ഞ് ആകാശം കാണുന്നതിന്റെ,
ഒരില ഞെട്ടറ്റു വീഴുന്നതിന്റെ,
ഒരു പുഴ ഒഴുകാൻ വെമ്പുന്നതിന്റെ,
അപൂർവ്വരാഗങ്ങൾ.

വെളിച്ചമിറങ്ങി വരുന്ന തെരുവിന്
അവൾ എന്റെ പേര് കൊത്തിവെയ്ക്കുന്നു.