2017, മേയ് 6, ശനിയാഴ്‌ച

ഒളിവിടം

നീയിപ്പോൾ
ആകാശത്തിന്റെ മൂലയിൽ
ഒരു തൈ നട്ടിട്ടുണ്ടാവും

കാത്തുനിന്നു മടുത്ത്
ഒരു കുമ്പിൾ വെള്ളം
ചുവട്ടിലൊഴുക്കിയിട്ടുണ്ടാവും

പുടവ ചുറ്റണം
പൂവ് ചൂടണം
പൊട്ടും കുത്തി
കണ്ണാടിയും നോക്കി
പുഴയോട്
ഒരു കുടം മഷി
കടം വാങ്ങണം

തുളുമ്പാതെ
ഒക്കത്തുവെച്ച്
പടവെണ്ണി
ചുവടു കാത്ത്
നിന്നിലെത്തണം

നിന്റെ
ഉടലാകെ
കുത്തിവരയ്ക്കണം
ഒരു വികൃതിക്കുട്ടിയുടെ
ക്യാൻവാസിലെന്ന പോലെ.

എങ്ങനെയൊരുക്കിയാൽ
നിന്നിലെന്നെ നിറയ്ക്കാമെന്ന്
ഒരു വരയിൽ വായിക്കണം

ഒരു മൊട്ടൊരുമൊട്ടെന്നു തളിർത്ത്
കറുപ്പ് പൂത്തൊരുടലായി
ഇതളടർന്നടർന്ന്
നമുക്കൊന്നായ് പൊഴിയണം .