2019, ജനുവരി 12, ശനിയാഴ്‌ച

തു(തി)രുത്ത്

വേരുകൾ
തേടിയിറങ്ങിയാണ്
നിങ്ങൾ 
മണ്ണടരുകളിൽ
വീണ്ടുമൊന്നായത്.

കൈകാലരിഞ്ഞ്
ഉടലരിഞ്ഞ്
ഉയിരരിഞ്ഞ്
നിശബ്ദരാക്കപ്പെട്ടവർ.
 
മണ്ണിടങ്ങളെല്ലാം
ചുട്ടെരിച്ച്
അകം പൊള്ളിക്കുന്നത്,
കണ്ടു കണ്ട്
കണ്ണീർ വറ്റിയിട്ടും
തോരാതെ കരഞ്ഞവർ.

കൊടിപാറുന്ന
തെരുവുകളിൽ 
വാഴ്ത്തപ്പെടുന്നവരുടെ
പ്രകമ്പനം കൊണ്ട് 
തലയടർന്നിട്ടും  
ചെവിയരിയപ്പെട്ടവർ.

തീതുപ്പുന്ന
വരികൾക്ക്
നനയാവാനാകാതെ
ഉരുകിയൊലിച്ച്
ഉള്ളിലേയ്ക്കുതന്നെ
ഒഴുകിപ്പോയവർ.

പൂട്ടിക്കിടക്കുന്ന
മുറിക്കുള്ളിൽ
വിശക്കുന്നെന്ന്
ഞാൻ പെറ്റുപേക്ഷിച്ച
വരികൾ.

ഞാൻ,

ഒരിതൾകൊണ്ടൊരു
വസന്തം ചുരത്തിയ
മുലകളരിയപ്പെട്ട ദേശം.
________________________