2019, ജനുവരി 31, വ്യാഴാഴ്‌ച

കനലെ(വെ)ഴുത്ത്

കരുണയോടെയും
കരുതലോടെയുമാണ്
നീയെന്റെ മൗനത്തെ
തുടച്ചു മിനുക്കി
ഇരുട്ടിന്റെ നെറുകയിൽ
കത്തിച്ചുവെച്ചത്.

നിലാവിലുറങ്ങുന്ന
നക്ഷത്രങ്ങൾ 
കുടിച്ചു വറ്റിച്ച
നിശബ്ദതയെക്കുറിച്ച്
നീ വാതോരാതെ
പറഞ്ഞതു കേട്ടുകേട്ടാണ്
നിശ്ചലതയുടെ ചിത്രം
ഞാൻ വരച്ചുതീർത്തത്.

കേട്ടുപോകാനൊരു
കാറ്റുപോലുമില്ലെങ്കിലും
ഒരു നിഴൽകൊണ്ട്  
ചുവക്കാനാവുമെന്ന്
വഴി ചൂണ്ടിനിൽക്കുന്നൊരു
നിറം പൊഴിക്കുന്ന പൂവാക.

വിരുന്നിനെത്തുന്ന
പകലിന്റെ വിശപ്പിന്
തൂവാതെ വിളമ്പി 
നിറയെ'യെന്നൊരൂട്ടൽ.

പദമഴിഞ്ഞ 
വാക്കുകൊണ്ട്
വീശിത്തണുപ്പിച്ച്
മൗനമഴിച്ചെടുത്ത്
മുറുകെയൊരു കെട്ട്.

മുറ്റത്തു വിരിച്ചിട്ട 
മുറിവിനു കൂട്ടിരുന്ന്
പാകമായ വിരലുകളെ
ചിക്കിയൊതുക്കിയെടുത്ത്
പുരയുടെ മൂലയിൽ
തീയ് കൂട്ടി
കനലുദിക്കുവോളം
കാത്തിരിപ്പ്.

നാളെയെന്നൊരു
നേരിന്റെ  
തുഞ്ചത്തൂഞ്ഞാലകെട്ടി
പറന്നുപോകുന്ന കിളികളെ
കൈകൊട്ടി വിളിച്ച്
പാട്ടൊന്നുകേട്ട് 
ചാഞ്ഞൊന്നുറങ്ങണം.
_______________________________