2019, മാർച്ച് 1, വെള്ളിയാഴ്‌ച

ഓർമ്മപ്പാളത്തിലൂടൊരു വരയിട്ട്


ഒരു വഴി 
തൊണ്ടവരണ്ട്
ചുരം കയറുന്നു.

ചുവക്കാഞ്ഞിട്ടല്ല
അടർന്നു വീണതെന്ന്
വഴിവക്കിലെ കാട്ടുപൂവ്.

നീ മാത്രം
പൂക്കുമിടമായിരുന്നു
മലയെന്ന്
തിരഞ്ഞുതിരഞ്ഞ്
അവസാന ശ്വാസത്തിൽ
നമ്മളെന്നടയാളപ്പെടുത്തി
കുഴഞ്ഞുവീഴുന്ന കാറ്റ്.

നീയെന്നിടത്താണ്
ഞാാൻ പച്ചയായ്
കിളിർക്കുകയെന്ന്
വെയിലിലെഴുതിയ  
നീലിച്ച ചൂണ്ടുപലക
കാലൊടിഞ്ഞു വീണ്
മഞ്ഞുമുത്തിക്കിടപ്പാണ്.

ദൂരംതാണ്ടിയ
വളവുകൾ,
ഒരുമിച്ചിരുന്ന്
നടുവു നിവർത്താൻ 
പീടികത്തൂണ് 
ചാരിവെയ്ക്കുകയാവും.
ഏതു വഴിവക്കിലാണ് 
ഞാനെന്റെ കാലുകളെ
നിഴലു പൂക്കാതെ 
നട്ടുവെച്ചത്.
______________________________