2019, മാർച്ച് 2, ശനിയാഴ്‌ച

മുറിവിന്റെ ഭൂമിശാസ്ത്രം

ശൂന്യതയുടെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയവളെ
ഏതുമ്മറപ്പടിയിൽ നിന്നാണ്
വാരിപ്പെറുക്കിയെടുത്ത്
പുനർനിർമ്മിക്കാനാവുക.

ഉയിരെന്നൊരു
വാക്കിന്റെ കൊളുത്തിൽ
അടച്ചുറപ്പോടെയിരുന്നവളെ
ഏതു തിരയിൽനിന്നാണ്
അരിച്ചെടുത്ത്
പുനർവായിക്കാനാവുക.

പലവട്ടം മരിച്ചിട്ടും
ചരമക്കുറിപ്പിൽ
തെളിയാതെപോയൊരുവളെ
ഏതു ചാരത്തിൽനിന്നാണ്
വാരിയെടുത്ത്
പുനർജ്ജവിപ്പിക്കാനാവുക.

മുറിയാതുരുവിട്ടിട്ടും
ചിതറിപ്പോയ
മാത്രമെന്നൊരു വാക്കിനെ
ഏതാഴത്തിൽനിന്നാണ്
കോരിയെടുത്ത്
പുനഃപ്രതിഷ്ഠിക്കാനാവുക.

കാണാതെപോയ ഉത്സവത്തെ
ഏതു കുപ്പിവളകളുടെ
നിറം കൊണ്ടാണ്
കണ്ണെഴുതിച്ച്
കൂടെ നടത്തുക.

വര മാഞ്ഞ്
കരിയിലയിളകുന്ന മുറ്റം,
കനൽ കെട്ട അടുപ്പ്,
മധുരം താങ്ങി
പൊട്ടിവീണുറുമ്പരിക്കുമുറി,
ഒഴുക്കെടുത്തുപോയ
അടുക്കളവാതിൽപ്പടി.

നിന്നിൽ വിയർത്ത
ഞാനെന്ന തുള്ളിയെ
ഏതു വെയിൽത്തുമ്പുകൊണ്ടാണ്
തൊട്ടെടുക്കാനാവുക.

__________________________