2023, ജനുവരി 15, ഞായറാഴ്‌ച

നിഴലിനെ പിടിച്ച് 
കുറ്റിയിൽ കെട്ടിയിട്ട് 
പയ്യിനേം പിടിച്ചോണ്ട്,
പയ്യോ കാറ്റോ ചവിട്ടിമെതിച്ചതെന്നറിയാത്ത-
പുൽക്കൊടികളുടെ 
ഞരക്കത്തിനു മീതേ നടക്കെ, 
ആത്മഹത്യ ചെയ്തൊരു മഴത്തുള്ളി 
മരച്ചില്ലയിൽനിന്ന് 
ഉച്ചിയിൽത്തന്നെ വീണു ചിതറി.
ദൂരെനിന്നോടിവന്നൊരു- 
വെളിച്ചത്തിന്റെ പൊട്ട് 
സ്ഥാനംതെറ്റാതെ നെറ്റിയിൽവന്നിരിപ്പായി.
നാളെ നാളെയെന്നെന്തോ 
മന്ത്രിക്കുന്നതുപോലെ.
കയറില്ലാത്ത കൈവെള്ളയിൽ
മായാതെ നീലിച്ച തഴമ്പ്.
വീടണഞ്ഞിട്ടുണ്ടാവുമിപ്പൊ പയ്യ്. 
മുറ്റം മഷിയെഴുതാൻ
തുടങ്ങിയിരിക്കുന്നു.
കത്തിച്ചുവെച്ച വിളക്ക്
വെളിച്ചമഴിച്ചുടുത്ത് പുഴയിലിറങ്ങി 
കുളിച്ച് തുടിച്ച് രസിപ്പാണ്.
രാവ് കനക്കുംമുമ്പേ 
ഞാനൊന്നു വേഗം മുങ്ങിനിവരട്ടെ.