2023, ജനുവരി 7, ശനിയാഴ്‌ച

നിന്റെ വിരലുകൾ 
എന്റെ പിൻകഴുത്തിൽ 
നേർരേഖകൾ വരയ്ക്കുമ്പോൾ 
എന്റെ വിരലുകൾ 
വരയ്ക്കുന്ന നേർരേഖകൾ 
പാമ്പുകളെപ്പോലെ മുറ്റത്ത് 
കെട്ടുപിണഞ്ഞ് ഇഴയാൻ തുടങ്ങും.
ചാഞ്ഞുകിടക്കുന്ന കൊമ്പിലേക്ക് 
പേടിച്ചരണ്ട കലപിലകൾ 
ചാടിക്കയറും.
പച്ചയിലകളിലേക്ക് 
നിറങ്ങൾ മുഖംമറയ്ക്കും.
പാട്ടൊഴിഞ്ഞ കിളിമരം 
പറക്കാനാവില്ലല്ലോന്ന് നിശ്വസിക്കും.
നീട്ടിപ്പിടിച്ചുവെച്ച തല,
തൊഴുത്ത് 
പൂർവ്വസ്ഥിതിയിലേക്കു മടക്കും.
കൊത്തിരസിച്ച്,
കൂവാൻ മറന്ന കൂട് 
തലകൾ പുറത്തേക്കിട്ട് രഹസ്യം
ചികയും.
വെളുത്ത മൂക്കുത്തി കുടഞ്ഞെറിഞ്ഞ്
മുക്കുറ്റിച്ചെടി തലതാഴ്ത്തിനിൽക്കും.

മറച്ചുപിടിക്കാൻ
ഒരു സാരിത്തലപ്പു മതിയെന്നിരിക്കെ
ഞാനെന്താണിങ്ങനെ.....?

നിനക്ക് വഴിയൊരുക്കാൻ
കിണറ്റിൻകരെ നിൽക്കുന്ന വരിക്ക- 
പ്ലാവിന്റെ   ഒരു ചില്ല മുറിച്ചുമാറ്റിയിട്ടുണ്ട്.

(പെരും നുണയാണെ,
ഒറ്റയ്ക്കൊന്ന് മുറ്റത്തേയ്ക്കിറങ്ങി
നടക്കാൻ കൊതിയായിട്ട് വയ്യ.)