2023, ജനുവരി 25, ബുധനാഴ്‌ച

നിലത്തുകിടന്ന്
അവളുറങ്ങുന്നു,
ഉയർന്നുതാഴുന്ന ഒച്ചകൾക്ക്
നടുവിൽ 
ഒരു ശ്വാസംകൊണ്ടുപോലും
ഉറക്കത്തെയുണർത്താതെ.

ഒച്ചവെക്കുന്നേരം 
തെല്ലിട അടുക്കളയെ 
ഒക്കത്തുനിന്നടർത്തിവെച്ച് 
ജനലഴികളിൽ ചേർന്നുനിന്ന് 
അത്രയും പ്രണയാർദ്രമായ് 
അവളെന്തോ......
വെയിലറിയാതെ 
വിയർപ്പുമണികളൊന്നൊന്നായ് 
പെറുക്കിയെടുക്കുമ്പൊ
ഒരു പൂവടരുന്ന ഒച്ചയിൽ 
അവളെന്തോ.....
കാണാതിരുന്നാൽ 
ഇലയനക്കങ്ങളിൽ കണ്ണുംനട്ട് 
ആരോടെന്നില്ലാതെ
അവളെന്തോ.....
പൂക്കളെയുറക്കുന്നേരം 
ചേലയൊന്നു പിടിച്ചുവലിച്ചാൽ 
ചുണ്ടത്ത് വിരൽവെച്ച് 
അവളെന്തോ.....
രാവുറങ്ങുന്നേരത്ത് 
ജനാലകളടയ്ക്കുമ്പൊ 
ആരും കേൾക്കാതെന്നോട് 
അവളെന്തോ.....

അത്രമേലത്രമേൽ വാചാലമായിരുന്നു 
മൗനംകൊണ്ടെഴുതിയിരുന്ന
ആ കവിതകൾ.