2023, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ചില രാത്രികളിൽ 
ഉറക്കത്തിനത്താഴമൊരുക്കിവെച്ച് 
നിലാവ് താഴേയ്ക്കിറങ്ങും. 
മുലകുടിച്ചുകൊണ്ടൊക്കത്തിരിക്കുന്ന 
കിനാക്കുഞ്ഞിനെ ചേലകൊണ്ട് 
മറച്ചുപിടിക്കും.
വിരിതൊടാത്ത ജനലിനരികത്ത് 
പതിവുപോലെ നിലയുറപ്പിക്കും. 
പള്ളനിറഞ്ഞ കുഞ്ഞ് 
നിലാവിനേക്കാൾ ചന്തത്തിൽ ചിരിക്കും.
ചുവരുകൾ തമ്മിൽ തമ്മിൽ 
അടക്കംപറയുന്നിടത്തൊട്ടുനേരം 
ചെവികൂർപ്പിച്ചങ്ങനെ നിൽക്കുമവൾ.
ഇന്നലെയുമവർ കേട്ടതാണത്രെ 
നേർത്തുനേർത്തലിഞ്ഞലിഞ്ഞില്ലാ-
തായൊരു തേങ്ങൽ,
മൂടപ്പെട്ട ഏതോ പുഴയുടേതുപോലെ. 

തുടികൊട്ടുന്ന നെഞ്ചോടുചേർന്ന് 
ആ വിരലിൽ മുറുകെപ്പിടിച്ച് 
കൈകാലിളക്കിക്കളിക്കുന്ന 
കുഞ്ഞിനെയും 
ചിരിപടരുന്ന ചുവരുകളെയും 
തെല്ലുനേരം നോക്കിനിന്നിട്ട് 
അവൾ പടവുകൾ കയറാൻ തുടങ്ങും.

അത്താഴമുണ്ടുനിറഞ്ഞവന് 
കൈകഴുകിത്തുടയ്ക്കാനവളുടെ 
ചേലത്തുമ്പ് നീട്ടിക്കൊടുക്കേണ്ടതുണ്ട്.