2023, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഒറ്റയായ്.....
കൂട്ടംതെറ്റിനിന്ന് 
താഴേയ്ക്കുറ്റുനോക്കുന്ന 
നിന്നോടിപ്പോൾ
അവർ ചോദിച്ചതെന്തെന്നറിയാൻ
എനിക്ക് നക്ഷത്രങ്ങളുടെ ഭാഷ പഠിക്കേണ്ടതില്ല.

ഇവിടെ നിശാഗന്ധി ചിരിക്കാൻ 
തുടങ്ങുന്നു.
ജരാനര ബാധിക്കാത്ത 
ആ നാട്ടുവഴികളിൽ
ഋതു ഇടയ്ക്കിടയ്ക്ക് കുപ്പായം മാറാറുണ്ടോ?
മഴയോട് പൊരുതിത്തോറ്റ നിറങ്ങളാണ്
മുറ്റം നിറയെ. 
കാറ്റിനുറങ്ങാൻ ചില്ലകൾ കൂടൊരുക്കുന്നുണ്ട് 
കിളികൾ പഠിപ്പിച്ച പാട്ടുകൾ 
മൂളിനോക്കുന്നുണ്ടിലകൾ
ദേ, ഇരുട്ട് വീണ്ടുമിരുളാൻ തുടങ്ങുന്നു.

നീയൊരു താമരത്തണ്ട് താഴേയ്ക്കിട്
മുത്തശ്ശി പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാൽ കെട്ടി
ആയത്തിലായത്തിലാടി 
ഞാൻ നിന്റെ വിരൽപിടിക്കട്ടെ.