2023, ഓഗസ്റ്റ് 26, ശനിയാഴ്‌ച

ഇന്നലെയും 
പാടവരമ്പത്ത് വന്നുനിന്ന്
നീയെന്റെ പേര് നീട്ടിവിളിച്ചിട്ടുണ്ടാവും
പതിവുപോലെ.
മറുവിളിക്കുമപ്പുറത്തൊരു 
ലോകത്താണ്
ഞാനെന്നറിയാതെ 
നീ 
അരിശം മൂത്തുമൂത്ത് 
ഊക്കോടെ 
മുറുക്കിത്തുപ്പിയിട്ടുണ്ടാവും.
ആ 
ഒരുമ്പെട്ടോൾ കിണറുകളിൽ 
വെള്ളം നിറയ്ക്കാനോ 
ആകാശത്ത് 
മഴവില്ലു വരയ്ക്കാനോ 
ചെടികളെ നിരയായ് നിർത്തി
പൂക്കൾ ചൂടിച്ച് രസിക്കാനോ 
അതോ 
കടല് തേകി തിരവറ്റിക്കാനോ 
പോയതാവാമെന്ന് പിറുപിറുത്ത് 
അമർത്തിച്ചവിട്ടി 
നീ
വരമ്പ് മുറിച്ച് 
അക്കരെയെത്തിയിട്ടുണ്ടാവും. 

നിന്റെ സൂര്യനിപ്പോൾ കുളിക്കാനിറങ്ങുന്ന നേരം.
ഇവിടെയവൻ മലമുകളിൽ 
വലംകാൽ കയറ്റിവെച്ച് 
ഒരേ നില്പാണ്, അനങ്ങാതെ.