2015, ജൂലൈ 10, വെള്ളിയാഴ്‌ച

ആത്മം

എന്റെ മുറിയുടെ
ജാലകം തുറന്നിട്ടാൽ
കടലിന്റെ അഗാധതയും
ആകാശത്തിന്റെ പരപ്പും
മോതിരവിരൽ കൊണ്ട്
തൊട്ടെടുക്കാം
അവരുടെ ചേലത്തുമ്പുകൾ
കൂട്ടിക്കെട്ടി
ഒരു തൊട്ടിലുണ്ടാക്കാം
നീന്തലിനും പറക്കലിനും
ഒരേ മുദ്രയാണെന്നും
ആഴവും പരപ്പും
ഒന്നുതന്നെയാണെന്നും
തിരിച്ചും മറിച്ചും പറഞ്ഞ്
ചെറുവിരൽ കുടിക്കാം.

ഉറക്കത്തിൽ
ഒരീർക്കിൽ തുമ്പിനാൽ
തകർന്നുപോകുന്ന
മണൽക്കൊട്ടാരം തീർത്ത്
ഞാനൊരു കുഴിയാനയാകും.

എത്ര വിരുതോടെ 
എത്ര അനായാസമായാണ്
ചിറകു വിടർത്തി
മണ്ണിൽ നിന്ന് വിണ്ണിലേയ്ക്ക്
പറക്കാൻ തുടങ്ങുന്നത്.