2017, ഏപ്രിൽ 18, ചൊവ്വാഴ്ച

'കാത്തു' കാത്ത്

ഓട്ടുകൈവളക്കൊഞ്ചലാലിന്നൊരു
കാട്ടുചെമ്പകപ്പൂവിതൾ നുള്ളണം

വള്ളിമേലിരുന്നാടി,കിളികളെ
കണ്ട്,നാലു കുശലം പറയണം

നീരു കോരി മുഖമൊന്നു നോക്കീട്ട്
നീലചുറ്റുന്ന പുഴപോൽ ചിരിക്കണം

മുറ്റമാകെ വിരിച്ചിട്ട പിച്ചക -
പ്പൂക്കളാലൊരു മാലയുണ്ടാക്കണം

തൂശനിലയും തടുക്കും വിരിച്ചിട്ട്
കാലമായെന്നുറക്കെ വിളിക്കണം

ഉണ്ട്, തിണ്ണയിൽ ചായുന്ന നേരത്ത്
കൂട്ടിനായൊരു തോണിയൊരുക്കണം

രാവുറങ്ങാൻ വരുന്നെന്നു കണ്ടിട്ട്
മധുരമാം പഴംപാട്ടൊന്നഴിക്കണം

താരകങ്ങൾ ചിരിക്കുന്ന വേളയിൽ
ചന്തമാർന്നോരുടുപ്പൊന്നു തുന്നണം

മലയിറങ്ങി വരുന്നതും നോക്കി ഞാൻ
കാത്തിരിക്കാൻ തുടങ്ങി നാളേറെയായ് .