2017 ഏപ്രിൽ 3, തിങ്കളാഴ്‌ച

ചരമഗീതം


വെയിലിന്റെ
നെറുകയിൽ
വിരൽത്തുമ്പു നനച്ച്
വല്ലാതെ
പനിക്കുന്നുണ്ടെന്ന്
ചാറി മറയുന്ന മഴ.

നിഴലു തോർന്ന്
കാടിറങ്ങിപ്പോയ
വഴി തൊട്ട്
വല്ലാതെ
മുറിഞ്ഞുപോയെന്ന്
പാറി മറയുന്ന കാറ്റ്.

എഴുതാതെ കറുത്ത
കണ്ണുകളിൽ
ഉറക്കമിളച്ചതിന്റെ
അടയാളങ്ങളെന്ന് രാത്രി.

ചമഞ്ഞൊരുങ്ങി
കിടക്കാൻ
ഒരു വരി മൂളണമെന്ന്
തൊണ്ടവറ്റിയ പാട്ടുകളോട്
വിണ്ടുകീറിയ ഒരുവൾ.